ന്യൂഡൽഹി : ന്യൂനപക്ഷ സ്‌കോളർഷിപ്പ് ജനസംഖ്യാ അടിസ്ഥാനത്തിൽ വിതരണം ചെയ്യണമെന്ന കേരള ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നുള്ള സംസ്ഥാന സർക്കാരിന്റെ ആവശ്യം കോടതി തള്ളി. ഹൈക്കോടതി വിധി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്.
നേരത്തെ മുസ്ലീം വിദ്യാർത്ഥികൾക്ക് 80 ശതമാനം, ക്രിസ്ത്യൻ വിദ്യാർത്ഥികൾക്ക് 20 ശതമാനം എന്ന കണക്കിലായിരുന്നു സ്‌കോളർഷിപ്പ് വിതരണം ചെയ്തിരുന്നത്. എന്നാൽ ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ജനസംഖ്യയുടെ അടിസ്ഥാനത്തിലാകണം ആനുകൂല്യങ്ങൾ വിതരണം ചെയ്യേണ്ടതെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇത് ചോദ്യം ചെയ്താണ് സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. സർക്കാരിന് പുറമേ മുസ്ലീം സംഘടനയും ഹർജി നൽകിയിരുന്നു.
ഇരു കൂട്ടരുടെയും ഹർജി ഒന്നിച്ചാണ് സുപ്രീംകോടതി പരിഗണിച്ചത്. കീഴ്‌ക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച കോടതി കക്ഷികൾക്ക് നോട്ടീസ് നൽകി. ഉത്തരവ് സ്‌റ്റേ ചെയ്യണമോയെന്ന കാര്യം വിശദമായി പിന്നീട് പരിശോധിക്കുമെന്നും കോടതി അറിയിച്ചു.
നിലവിൽ മുസ്ലീം സമുദായത്തിന്റെ വിദ്യാഭ്യാസ പിന്നോക്ക അവസ്ഥ സംബന്ധിച്ച റിപ്പോർട്ട് മാത്രമാണ് തങ്ങളുടെ പക്കൽ ഉള്ളതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ക്രിസ്ത്യൻ വിഭാഗത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിശോധിക്കാൻ ജസ്റ്റിസ് കോശി അദ്ധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷം സ്‌കോളർഷിപ്പ് വിതരണത്തിലെ അപാകതകൾ പരിഹരിക്കാമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
Comments