ബംഗളൂരു: ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനാകില്ല. ബിനീഷിന് ജാമ്യം നിൽക്കാനെത്തിയ രണ്ട് പേർ അവസാന നിമിഷം പിന്മാറിയതിനാലാണിത്. കടുത്ത ജാമ്യ വ്യവസ്ഥകാരണമാണ് ജാമ്യത്തിനെത്തിയവർ പിന്മാറിയതെന്നാണ് വിവരം.
കർണ്ണാടക സ്വദേശികളാണ് ജാമ്യം നിൽക്കാനെത്തിയത്. ഇവർ പിന്മാറിയതെ തുടർന്ന് പകരം ആളുകളെ എത്തിച്ചപ്പോഴേക്കും വിചാരണ കോടതിയിൽ വിടുതൽ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ഇന്നത്തെ സമയം കഴിഞ്ഞിരുന്നു. ഇനി നാളെയെ ബിനീഷ് കോടതിയേരിക്ക് പുറത്തിറങ്ങാനാകൂ. അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് കർണാടക ഹൈക്കോടതി ഇന്നലെ ബിനീഷിന് ജാമ്യം അനുവദിച്ചത്.
എട്ട് മാസം നീണ്ടുനിന്ന വാദത്തിന് ശേഷം ഉപാധികളോടെയായിരുന്നു ജാമ്യം. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം നൽകണം, വിചാരണ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ട് പോകരുത്, വിചാരണ കോടതി വിളിപ്പിക്കുമ്പോൾ ഹാജരാകണം, സമാന കുറ്റകൃത്യങ്ങളിൽ പങ്കാളിയാകാൻ പാടില്ല എന്ന് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്.
Comments