ഷാർജ:: ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് ആദ്യ ജയം. മൂന്ന് റൺസിനാണ് വിൻഡീസ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുത്തു. നിക്കോളാസ് പൂരന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് (22 പന്തിൽ 40) ബംഗ്ലാദേശിനെതിരെ മാന്യമായ സ്‌കോർ നേടാൻ വിൻഡീസിനെ സഹായിച്ചത്.
എവിൻ ലൂയിസ് (6), ക്രിസ് ഗെയ്ൽ (4), ഷിംറോൺ ഹെറ്റ്മയേർ (9) എന്നിവരുടെ വിക്കറ്റുകൾ ആദ്യ ഏഴ് ഓവറുകൾക്കിടെ വിൻഡീസിന് നഷ്ടമായി. കീറൺ പൊള്ളാർഡ് റിട്ടയേർഡ് ഹർട്ടായി പുറത്തുപോയി. ആന്ദ്രേ റസ്സൽ (0) റണ്ണൗട്ടാവുകയും ചെയ്തു. റോസ്റ്റൺ ചേസ് 46 പന്തിൽ 39 റൺസ് നേടി.
ജേസൺ ഹോൾഡർ (5 പന്തിൽ പുറത്താവാതെ 15), പൊള്ളാർഡ് (14) എന്നിവർ ചേർന്ന് ടീമിനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചു. ബംഗ്ലാദേശിനായി മഹേദി ഹസൻ, മുസ്തഫിസുർ റഹ്മാൻ, ഷൊറിഫുൽ ഇസ്ലാം എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. 143 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനേ കഴിഞ്ഞുളളൂ.
ലിറ്റൺ ദാസ് (44), മഹ്മുദുള്ള (31) എന്നിവർ ബംഗ്ലാദേശിന് പ്രതീക്ഷ നൽകിയെങ്കിലും വിജയിപ്പിക്കാനായില്ല. ആന്ദ്രേ റസ്സൽ എറിഞ്ഞ അവസാന ഓവറിൽ 13 റൺസാണ് ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ 10 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.
ബംഗ്ലാദേശിന് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോർബോർഡിൽ 29 റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർമാരായ ഷാക്കിബ് അൽ ഹസൻ (9), മുഹമ്മദ് നെയിം (17) എന്നിവർ പവലിയനിൽ തിരിച്ചെത്തി. പിന്നീട് ലിറ്റൺ ദാസും സൗമ്യ സർക്കാറും ചേർന്ന സഖ്യമാണ് നില മെച്ചപ്പെടുത്തിയത്. ഇരുവരും 31 റൺസ് കൂട്ടിച്ചേർത്തു. സൗമ്യ, മുഷ്ഫിഖർ റഹീം (8) എന്നിവർ പെട്ടന്ന് മടങ്ങി. മൂന്ന് കളിയിലും തോറ്റ ബംഗ്ലാദേശ് സെമിയിൽ കടക്കാതെ പുറത്തായി. ഇതോടെ വിൻഡീസ് സെമി സാധ്യതകൾ സജീവമാക്കി.
Comments