കാബൂൾ: അഫ്ഗാനിസ്താനിലെ നംഗർഹാറിൽ വിവാഹാഘോഷ വേളയിൽ വെച്ച പാട്ട് നിർത്താൻ ആവശ്യപ്പെട്ട് താലിബാൻ കൊന്നൊടുക്കിയത് 13 പേരെയാണെന്ന് അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലേ വെളിപ്പെടുത്തി. ട്വിറ്ററിലൂടെയാണ് സലേ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ നംഗർഹാറിൽ വിവാഹ പാർട്ടിക്കിടെ വെച്ച പാട്ട് നിർത്താനായി താലിബാൻ ഭീകരർ 13 പേരെ കുട്ടക്കൊല ചെയ്തു. താലിബാന്റെ ക്രൂരകൃത്യങ്ങളെ പ്രതിരോധിക്കുക എന്നത് രാജ്യത്തിന്റെ ആവശ്യമാണ്. എന്നാൽ വേറും അപലപിക്കലിലൂടെ ഇത് സാധ്യമല്ല’ അമറുള്ള സലേ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ 25 വർഷത്തോളമായി പാകിസ്താൻ ഭീകരർ താലിബാനെ പരിശീപ്പിച്ചത് അഫ്ഗാനിന്റെ സംസ്‌കാരം തച്ചുടയ്‌ക്കാനാണ്. രാജ്യത്തിന്റെ സംസ്‌കാരത്തെ ഐഎസ്‌ഐയുടെ മതഭ്രാന്ത് ഉപയോഗിച്ച് നിയന്ത്രിക്കാൻ പാകിസ്താൻ ഭീകരർ അവരെ പഠിപ്പിച്ചു. ഇതിന്റെ ഫലമാണ് താലിബാൻ രാജ്യത്ത് നടത്തുന്ന ക്രൂരകൃത്യങ്ങളെന്നും സലേ കൂട്ടിച്ചേർത്തു.
ഈ ഭരണം അധികനാൾ നിലനിൽക്കില്ല. താലിബാന്റെ അധപതനം സുനിശ്ചിതമാണ്. പക്ഷേ അതിന് അവസാനം കുറിക്കുന്നതുവരെ അഫ്ഗാൻ മണ്ണിന് അനേകം പീഡനങ്ങൾ നേരിടേണ്ടി വരും. താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചെടുത്തതോടെ രാജ്യത്ത് അക്രമ സംഭവങ്ങൾ വർദ്ധിച്ചു വരികയാണ്. താലിബാന്റെ ക്രൂരതയ്‌ക്ക് നിരവധി സംഗീതജ്ഞരും ഇരയായി. ഇവയ്‌ക്കെല്ലാം അറുതി വരുത്തണമെന്ന് അമറുള്ള സലേ പറഞ്ഞു.
Comments