ഫുജൈറ: ഗോൾകീപ്പർ ധീരജ്‌സിങിന്റെ അത്യുജ്വല പ്രകടനത്തിന്റെ മികവിൽ എഎഫ്‌സി അണ്ടർ 23 യോഗ്യതാ മത്സരത്തിൽ കിർഗിസ്താനെ ഇന്ത്യ പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി. മത്സരം ഗോൾരഹിത സമനിലയായപ്പോൾ ഇരു ടീമുകൾക്കും നാല് പോയിന്റുകൾ വീതമായി.
ഗോൾ ശരാശരിയിലും രണ്ട് ടീമുകളും ഒപ്പമെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ നിശ്ചയിക്കാൻ പെനാൽട്ടി ഷൂട്ടൗട്ട് നടത്തിയത്. കിർഗിസ്താന്റെ രണ്ട് പെനാൽട്ടി കിക്കുകൾ തടഞ്ഞിട്ട ഇന്ത്യയുടെ ഗോൾകീപ്പർ ധീരജ്‌സിങ് ആണ് വിജയശിൽപി. പെനാൽട്ടി ഷൂട്ടൗട്ടിൽ ഇന്ത്യക്ക് വേണ്ടി ആദ്യ കിക്കെടുത്ത മലയാളി താരം കെ പി രാഹുൽ ലക്ഷ്യം കണ്ടു.
റഗുലർടൈമിലും ഗോൾ എന്നുറച്ച അഞ്ച് അവസരങ്ങളിൽ ധീരജ് സിങ് രക്ഷകനായി. എന്നാൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനം നേടിയെങ്കിലും ഇന്ത്യക്ക് എഎഫ്‌സി കപ്പിൽ യോഗ്യത നേടാനുളള സാധ്യത കുറവാണ്. മികച്ച നാല് രണ്ടാം സ്ഥാനകാർക്ക് യോഗ്യത ലഭിക്കും. എന്നാൽ ഇന്ത്യ നിലവിൽ രണ്ടാം സ്ഥാനക്കാരിൽ ഒമ്പതാമതാണ്.
അതിനാൽ ഇന്ത്യയുടെ യോഗ്യതയ്‌ക്കുളള സാധ്യത അവസാനിച്ചുവെന്ന് തന്നെ പറയാം. മറ്റു ഗ്രൂപ്പുകളിലെ കളികൾ ഇനിയും അവശേഷിക്കുന്നുണ്ട്. മറ്റു ടിമുകളുടെ പ്രകടനത്തിനെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ യോഗ്യത. ഗ്രൂപ്പ് ഇയിൽ യുഎഇ ആണ് ഒന്നാം സ്ഥാനക്കാർ. ഒമാനും കിർഗിസ്താനും ആയിരുന്നു മറ്റു ടീമുകൾ. ഇന്ത്യ ആദ്യ മത്സരത്തിൽ ഒമാനെ 2-1 പരാജയപ്പെടുത്തി. രണ്ടാമത്തെ കളിയിൽ യുഎഇയോട് 1-0 തോറ്റു.
Comments