തിരുവനന്തപുരം: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി തിരുവനന്തപുരത്തെ വീട്ടിലെത്തി. കോടിയേരി ബാലകൃഷ്ണനും കുടുംബാംഗങ്ങളും ചേർന്ന് ബിനീഷിനെ സ്വീകരിച്ചു. ഒരു വർഷത്തിന് ശേഷം ബിനീഷിനെ കണ്ടതിൽ സന്തോഷമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.
തനിക്കെതിരായ കേസിന് പിന്നിൽ രാജ്യത്തെ വലിയ പാർട്ടിയാണെന്ന് ബിനീഷ് ഇന്നലെ പറഞ്ഞിരുന്നു. പലരുടേയും പേര് പറയാൻ നിർബന്ധിച്ചു. അതിന് തയ്യാറാകാതെ വന്നതോടെയാണ് കേസിൽ കുടുക്കിയതെന്നാണ് ബിനീഷ് പറഞ്ഞത്. എന്നാൽ ബിനീഷിന്റെ പ്രസ്താവനയിൽ പ്രതികരിക്കാനില്ലെന്ന് കോടിയേരി പറഞ്ഞു.
ജയിലിൽ പോയി സന്ദർശിക്കാൻ ഇതുവരെ കഴിഞ്ഞിരുന്നില്ല. കേസിന്റെ വിചാരണ കോടതിയിൽ നിലനിൽക്കുന്നതിനാൽ അധികം പ്രതികരിക്കാനില്ല. ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം തിരിച്ചു നൽകണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും കോടിയേരി ബാലകൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ജാമ്യം ലഭിച്ച ബിനീഷ് ഇന്നലെയാണ് ജയിൽ മോചിതനാകുന്നത്.
അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം നൽകണം, വിചാരണ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ട് പോകരുത്, വിചാരണ കോടതി വിളിപ്പിക്കുമ്പോൾ ഹാജരാകണം, സമാന കുറ്റകൃത്യങ്ങളിൽ പങ്കാളിയാകാൻ പാടില്ല എന്ന് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്.
Comments