തിരുവനന്തപുരം : പേരൂർക്കടയിൽ അറിവില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഹൈക്കോടതിയെ സമീപിച്ച് സമീപിച്ച് കുഞ്ഞിന്റെ അമ്മയും മുൻ എസ്എഫ്‌ഐ നേതാവുമായ അനുപമ. കുഞ്ഞിനെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അനുപമ ഹേബിയസ് കോർപ്പസ് ഹർജി നൽകി. കുഞ്ഞിനെ തന്റെ പൂർണസമ്മതമില്ലാതെ എടുത്തുമാറ്റിയ സിപിഎം നേതാക്കളായ മാതാപിതാക്കളെ എതിർ കക്ഷിയാക്കിക്കൊണ്ടാണ് ഹർജി ഫയൽ ചെയ്തത്.
കുഞ്ഞിനെ ഹാജരാക്കാൻ സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. മാതാപിതാക്കൾക്ക് പുറമേ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണർ, ചൈൽഡ് വെൽഫയർ കമ്മിറ്റി എന്നിവരും എതിർകക്ഷികളാണ്. അച്ഛൻ ജയചന്ദ്രനും, അമ്മ സ്മിതാ ജയിംസും രാഷ്‌ട്രീയ സ്വാധീനമുള്ളവരാണെന്നും അനുപമ ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം കുഞ്ഞിനെ കണ്ടെത്താൻ ആവശ്യമെങ്കിൽ ഡിഎൻഎ പരിശോധന നടത്താൻ വഞ്ചിയൂർ കുടുംബ കോടതി ഉത്തരവിട്ടിട്ടുണ്ട്. കുട്ടിയെ ലഭിച്ചപ്പോൾ നൽകിയ പരസ്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ചൈൽഡ് വെൽഫയർ കമ്മിറ്റിയോട് നിർദ്ദേശിച്ച കോടതി ദത്ത് എടുത്തവരുടെ വിവരങ്ങൾ പുറത്തു വിടരുതെന്നും വാക്കാൽ നിർദ്ദേശം നൽകി.
Comments