ഒരു വീട് എന്നത് ഏവർക്കും നൽകുന്നത് സുരക്ഷിതത്വമാണ്. എന്നാൽ നരഭോജികളായ മൃഗങ്ങളടക്കം വിരാജിക്കുന്ന ഘോരവനത്തിനുള്ളിൽ വീട് പണിത് താമസിക്കുകയാണ് നാഗാലാന്റുകാരനായ ഒരു ചെറുപ്പക്കാരൻ. അസാഖോ എന്ന 29 കാരനാണ് തികച്ചും പ്രകൃതി സൗഹൃദമായി വനത്തിനുള്ളിൽ സുന്ദര ഭവനം നർമ്മിച്ചിരിക്കുന്നത്. അസാഖോ നിർമ്മിച്ച വീട് ഇതിനോടകം തന്നെ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നു. നിരവധി സഞ്ചാരികൾ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും വീട് കാണാനും ചിത്രങ്ങൾ പകർത്താനും അസാഖോയെ തേടിയെത്തുകയാണ്………
ഫിറ്റ്നെസ് ട്രെയ്നറായ അസാഖോ അവധിക്കാലം ആഘോഷിക്കാനാണ് കാടിനുള്ളിൽ വീട് പണിതത്. ഒരു കൗതുകത്തിനായാണ് വനത്തിന് നടുവിൽ വീട് നിർമ്മിച്ചതെങ്കിലും ഇപ്പോഴിതാ ലോകത്തിന്റെ പലഭാഗത്ത് നിന്നും അസാഖോയുടെ വീട് കാണാനായി നിരവധി പേർ എത്തുകയാണ്.
ജെ.ആർ ആർ ടോൽക്കീന്റെ നോവലുകളിലെ ഹോബിറ്റുകളുടെ വീടുമായി വളരെ സാമ്യമുള്ളതാണ് അസോഖയുടേയുതും. അതിനാൽ തന്നെ ഹോബിറ്റ് ഹോം എന്നാണ് വീടിന് നൽകിയിരിക്കുന്ന പേരും. സ്വന്തം സന്തോഷത്തിനായാണ് അസാഖോ വീട് നിർമ്മിച്ചത്. ചെറുപ്പം മുതൽ തന്നെ സാഹസിക യാത്രകളോട് അതിയായ താത്പര്യമുള്ള വ്യക്തിയായിരുന്നു അസാഖോ. പുറത്ത് നിന്ന് കാണുന്നവർക്ക് വളരെ ചെറിയ വീടാണിതെന്ന് തോന്നും. എന്നാൽ ഉള്ളിലേക്ക് കയറിയാലാണ് വീടിന്റെ വലിപ്പം മനസിലാകുകയുള്ളൂ.
പ്രകൃതിയ്‌ക്ക് ദോഷമാകാത്ത വിധത്തിൽ മണ്ണും വള്ളിപ്പടർപ്പും തടികളും ഉപയോഗിച്ചാണ് വീട് നിർമ്മിച്ചിരിക്കുന്നത്. അഞ്ച് മുതൽ ഏഴോളം പേർക്ക് ഈ വീട്ടിൽ താമസിക്കാനാകും. അടുക്കളയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വീട്ടിലുണ്ട്. അസാഖോ ഒറ്റയ്‌ക്ക് തന്നെയാണ് വീടിന്റെ നിർമ്മാണം ഏറെയും പൂർത്തീകരിച്ചത്. ഇടയ്‌ക്ക് ചില അടുത്ത സുഹൃത്തുക്കളും സഹായത്തിനായി എത്തി. വീടിന്റെ വാതിലാണ് ഇവിടുത്തെ പ്രധാന ആകർഷണം. തടികൊണ്ട് ഓവൽ ഷേപ്പിൽ നിർമ്മിച്ചതാണ് ഈ വാതിൽ. അതേ ആകൃതിയിൽ ചെറിയ ജനലുകളുമുണ്ട്.
വീടിന് പുറത്ത് അതിമനോഹരമായ പച്ചക്കറിത്തോട്ടവും പൂന്തോട്ടവും അസാഖോ ഒരുക്കിയിട്ടുണ്ട്. എന്നാൽ വീട് വൈറലായതോടെ നിരവധി വിനോദ സഞ്ചാരികളാണ് ഇവിടേയ്‌ക്ക് എത്തിത്തുടങ്ങിയത്. ഇതോടെ അമിത പ്രതീക്ഷകളോടെ വീട്ടിലേക്ക് വരരുതെന്നും അടിസ്ഥാന സൗകര്യങ്ങൾ മാത്രമെയുള്ളൂ എന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
Comments