തിരുവനന്തപുരം : അമ്മ അറിയാതെ കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽവിധി ഇന്ന് പറയും. ആറ് പ്രതികളാണ് മുൻകൂർ ജാമ്യാപേക്ഷയ്‌ക്ക് കോടതിയെ സമീപിച്ചിരിക്കുന്നത്.
അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത ജയിംസ്, സഹോദരി അഞ്ജു, അഞ്ജുവിന്റെ ഭർത്താവ് അരുൺ, അനുപമയുടെ പിതാവ് പി.എസ്. ജയചന്ദ്രന്റെ സുഹൃത്തുക്കളായ രമേശൻ, മുൻ കൗൺസിലർ അനിൽ കുമാർ എന്നിവരാണ് ഹർജി നൽകിയത്. അനുപമയുടെ അനുമതിയോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു കൈമാറിയതെന്നാണ് ഹർജിക്കാരുടെ വാദം.
അതേസമയം പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.തിരുവനന്തപുരം സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
അതേസമയം ദത്തുവിവാദത്തിൽ ഉൾപ്പെട്ട തന്റെ കുഞ്ഞിനെ ഹാജരാക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് മാതാവ് അനുപമ എസ്.ചന്ദ്രൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി സമർപ്പിച്ചു. അനുപമയുടെ മാതാപിതാക്കളായ പിഎസ് ജയചന്ദ്രൻ, മാതാവ് സ്മിത ജയിംസ് എന്നിവരെയും ശിശുക്ഷേമ സമിതിയെയും എതിർകക്ഷികളാക്കിയാണ് ഹർജി.
പ്രസവിച്ച് നാലു ദിവസം കഴിഞ്ഞപ്പോൾ കുഞ്ഞിനെ മാതാപിതാക്കൾ അന്യായ തടങ്കലിലാക്കിയെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെ ശിശുക്ഷേമ സമിതിയിൽ ഉപേക്ഷിച്ചെന്നും അനുപമ ഹർജിയിൽ ആരോപിച്ചു.
Comments