ആനപ്പിണ്ടത്തിൽ നിന്നും ചന്ദനത്തിരിയും പിന്നെ വെള്ളവും കണ്ടുപിച്ച ജോയ് താക്കോൽക്കാരനെ മലയാളികൾക്ക് മറക്കാൻ പറ്റില്ല. പുണ്യാളൻ അഗർബത്തീസ് ഇറങ്ങുന്നതിനു മുമ്പ് തന്നെ ആനപ്പിണ്ടത്തിൽ പരീക്ഷണം നടത്തി വിജയിച്ചവരാണ് ശ്രീലങ്കലയിലെ എക്കോ മാക്‌സിമസ്. ആനപ്പിണ്ടത്തിൽ നിന്നും പേപ്പർ നിർമ്മിച്ചാണ് എക്കോ മാക്‌സിമസ് ശ്രദ്ധനേടിയത്. 30 ലധികം രാജ്യങ്ങളിലേയ്‌ക്ക് ആനപ്പിണ്ടത്തിൽ നിന്നും നിർമ്മിക്കുന്ന പേപ്പർ കയറ്റുമതി ചെയ്യുന്നുണ്ട്. കമ്പനിയുടെ ഉടമയായ തുസിത രണസിംഗെ തന്നെയാണ് ഈആശയത്തിനു പുറകിൽ എന്നതാണ് ഏറെ കൗതുകം. അറിയാം ആനപ്പിണ്ടത്തിനിന്നും പേപ്പർ നിർമ്മിച്ച ചരിത്രം…
ആനകൾ ഒരുപാടുള്ള രാജ്യമാണ് ശ്രീലങ്ക. റാണ്ടേനിയ എന്ന ശ്രീലങ്കയിലെ ഒരു ഉൾനാടൻ ഗ്രാമത്തിലാണ് ‘എക്കോ മാക്സിമസ്’ എന്ന ഫാക്ടറി സ്ഥിതിചെയ്യുന്നത്. ആനപ്പിണ്ടം അവർക്കൊരു അസംസ്‌കൃത വസ്തുവാണ്. വിപണിയിൽ ഏറെ ഡിമാന്റുള്ള ഒരു സ്പെഷ്യൽ പ്രൊഡക്ടാണ് റാണ്ടേനിയൻ സ്പെഷ്യൽ പേപ്പർ. എന്നാൽ ഇതെല്ലാം തുടങ്ങുന്നത് നമ്മുടെ ജോയി താക്കോൽക്കാരൻ വരുന്നതിനും വർഷങ്ങൾക്ക് മുൻപാണ്. തുസിത രണസിംഗെ സായാഹ്ന സവാരിക്കിടെ യാദൃച്ഛികമായി വഴിയരികിൽ വീണുകിടക്കുന്ന ആനപ്പിണ്ടം കാണുന്നു. ആനപ്പിണ്ടം എന്തെല്ലാം രീതിയിൽ സംസ്‌കരിക്കാമെന്ന ചിന്തയ്‌ക്കൊടുവിലാണ് പേപ്പർ നിർമ്മാണം എന്ന ആശയം ഉടലെടുക്കുന്നത്.
അങ്ങിനെ 1997 ൽ ആനപ്പിണ്ടത്തിനിന്നും പേപ്പർ നിർമ്മാണം കുടിൽ വ്യവസായമായി തുടക്കം കുറിച്ചു. തുസിതയുടെ വീട്ടുകാർ തന്നെ ആയിരുന്നു നിർമ്മാതാക്കൾ. എന്നാൽ ഇന്ന് എക്കോ മാക്സിമസ് സ്പെഷ്യൽ പേപ്പറിൽ നിർമ്മിക്കുന്ന സ്റ്റേഷനറി ഉത്പന്നങ്ങൾ കയറ്റി അയക്കപെടുന്നത് മുപ്പതിലധികം വിദേശ രാജ്യങ്ങളിലേക്കാണ്.
ഏകദേശം 7500 റോളം ആനകളുണ്ടേന്ന് കണക്കാക്കപ്പെടുന്ന ശ്രീലങ്കയിൽ ആനപ്പിണ്ട ലഭ്യതയ്‌ക്ക് ഇതുവരെ ബുദ്ധിമുട്ടുണ്ടായിട്ടില്ല. ഫൈബർ കൊണ്ട് ഏറെ സമ്പന്നമാണ് ആനപ്പിണ്ടം. ഈ ഫൈബറിന്റെ സാദ്ധ്യതകളെയാണ് പേപ്പർ നിർമ്മാണത്തിൽ ഉപയോഗിക്കുന്നത്. സസ്യാഹാരം മാത്രമാണ് ആനകൾ ഭക്ഷിക്കുന്നത്. ഇതിന്റെ സാദ്ധ്യതകളാണ് മാക്സിമസ് വിനിയോഗിച്ചത്. 1997ൽ വീട്ടുകാർ മാത്രമായി തുടങ്ങിയ സംരംഭത്തിൽ ഇന്ന് നിരവധി ജോലിക്കാരാണുള്ളത്. അർദ്ധ ഖരാവസ്ഥയിലുള്ള ആനപ്പിണ്ടം, വെയിലത്തിട്ട് നല്ലപോലെ ഉണക്കുന്നു. പിന്നീട് ഈ പിണ്ടത്തെ ബോയിലറിലേക്ക് എത്തിച്ച് നല്ലപോലെ ചൂടാക്കുന്നു. കീടാണുവിമുക്തമാക്കാൻ വേണ്ടി ഒരു മണിക്കൂർ നേരം ചൂടാക്കിയ ശേഷം ഈ പിണ്ടം ഓഫ് കട്ട് എന്നറിയപ്പെടുന്ന പേപ്പർ വേസ്റ്റുമായി ചേർത്താണ് സ്പെഷ്യൽ പേപ്പറിന് വേണ്ട പൾപ്പ് ഉണ്ടാക്കിയെടുക്കുന്നത്.
ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് സിലോണിൽ എഴുത്ത് നടന്നിരുന്നത് കല്ലിന്മേലായിരുന്നു. പിന്നീട് ഇലകളിലേക്ക് എഴുത്ത് മാറി. താളിയോലകളിൽ എഴുത്താണികൊണ്ടായി എഴുത്ത്. സിലോൺ പോർച്ചുഗലിന്റെ കോളനിയായപ്പോഴാണ് ആധുനിക രീതിയിലുള്ള പേപ്പർ നിർമ്മാണം തുടങ്ങുന്നത്. ഈറ്റയും മറ്റും ഉപയോഗിച്ചാണ് അതിനുവേണ്ട പൾപ്പ് ഉണ്ടാക്കിയിരുന്നത്. ഇതിന്റെ പ്രശ്നമെന്തെന്നാൽ, വർഷാവർഷം ടൺ കണക്കിന് മരങ്ങളാണ് പൾപ്പിനു വേണ്ടി വെട്ടിനിരത്തപ്പെട്ടിരുന്നത്. പേപ്പർ നിർമ്മാണത്തിനുള്ള വേറിട്ട മാർഗം എന്ന നിലയിലാണ് ആനപ്പിണ്ടം, വാഴനാര്, വൈക്കോൽ തുടങ്ങിയ അസംസ്‌കൃതവസ്തുക്കൾ കണക്കാക്കപ്പെടുന്നത്.
പേപ്പർ പൾപ്പിനെ വേണ്ട കളറുമായി കൂട്ടിക്കലർത്തി വലപോലുള്ള ഒരു ചതുര ഫ്രയ്മിലേക്ക് നിരത്തിയ ശേഷം അതിനെ കംപ്രസ് ചെയ്ത് ഫാബ്രിക് പൾപ്പ് ഷീറ്റ് നിർമ്മിക്കപ്പെടുന്നു. അതിനെ വീണ്ടും യന്ത്രമുപയോഗിച്ച് അതിലെ ജലാംശം പൂർണ്ണമായി ചോർത്തിക്കളയുന്നു. ഈ ഷീറ്റുകൾ ഒന്നൊന്നായി എടുത്ത് ഒരു അലുമിനിയം ഷീറ്റ് ഇസ്തിരി മെഷീനിൽ ഇട്ട് ചുളുക്കുകൾ നിവർത്തിയെടുക്കുന്നു. അതോടെ ആനപ്പിണ്ടത്തിൽ നിന്ന് സ്പെഷ്യൽ പേപ്പറിലേക്കുള്ള യാത്ര പൂർണ്ണമാകുന്നു. ഇന്നത്തെ പിണ്ടം നാളത്തെ പേപ്പറാകും. പ്രകൃതിയെ വേദനിപ്പിക്കാതെയുള്ള സാങ്കേതികതയാണ് ഈ ആനപ്പിണ്ടത്തിൽ നിന്നുള്ള പേപ്പർ നിർമാണം മുന്നോട്ടുവെക്കുന്നത്.
Comments