ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ദ്രാവിഡിന് ബിസിസിഐ എല്ലാ പിന്തുണയും ഉറപ്പാക്കണമെന്ന് മുൻതാരം അജയ് ജഡേജ. ഇന്ത്യൻ ടീമിനെ എങ്ങനെ പരിശീലിപ്പിക്കണമെന്ന് ദ്രാവിഡിനെ പഠിപ്പിക്കാൻ ശ്രമിക്കരുത്. അച്ചടക്കത്തിന്റെയും ആത്മസമർപ്പണത്തിന്റേയും ഉത്തമ മാതൃകയാണ് ദ്രവിഡെന്നും ജഡേജ പറഞ്ഞു.
ഒരു പരിശീലകനിൽ നിന്ന് താരങ്ങൾ പഠിച്ചെടുക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അതിൽ അച്ചടക്കവും സമർപ്പണബോധവുമാണ് പ്രധാനപ്പെട്ടത്. വിരാട് കോലി സ്ഥാനമൊഴിഞ്ഞ സ്ഥിതിക്ക് അടുത്ത ടി-20 ക്യാപ്റ്റനെ ദ്രവിഡാണോ തെരഞ്ഞെടുക്കുന്നതെന്ന് അറിയാൻ കാത്തിരിക്കുന്നുവെന്ന് അജയ് ജഡേജ കൂട്ടിച്ചേർത്തു.
ലോകകപ്പിന് ശേഷം പടിയിറങ്ങുന്ന രവി ശാസ്ത്രിക്ക് പിൻഗാമിയായിട്ടാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഇന്ത്യയുടെ മുഖ്യ പരിശീലകനാവുക.
ഇന്ത്യയിൽ ന്യൂസിലൻഡ് ടീം പര്യടനത്തിനെത്തുന്ന വേളയിൽ രാഹുൽ ചുമതലയേൽക്കുമെന്നാണ് ബിസിസിഐ വ്യക്തമാക്കിയത്. സുലക്ഷണ നായിക്, ആർപി സിംഗ് എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതി ബുധനാഴ്ച ഏകകണ്ഠമായാണ് ദ്രാവിഡിനെ ഇന്ത്യൻ പരിശീലകനായി നിയമിച്ചത്.നിലവിൽ ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് 48 കാരനായ ദ്രാവിഡ്.
Comments