തിരുവനന്തപുരം : കെഎസ്ആർടിസി ശമ്പളപരിഷ്‌ക്കരണ വിഷയത്തിൽ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി സി.ഐ.ടി.യു രംഗത്ത്. യൂണിയനുകൾ ശമ്പളപരിഷ്‌ക്കരണ വിഷയത്തിൽ സാവകാശം നൽകിയില്ലെന്ന് മന്ത്രി ആരോപിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ വാദം തെറ്റാണെന്നും ചർച്ച ചെയ്യാനും തീരുമാനമെടുക്കാനും ആവശ്യത്തിലധികം സമയമുണ്ടായിരുന്നെന്നും യൂണിയൻ ചൂണ്ടിക്കാട്ടി.
ആവിശ്യ സർവ്വീസ് ആണെങ്കിലും അല്ലെങ്കിലും വണ്ടി ഓടണമെങ്കിൽ ജീവനക്കാർ വേണം.അതിന് സർക്കാർ അംഗീകരിച്ച വേതനം നൽകിയേ മതിയാകൂവെന്ന് സി.ഐ.ടി.യു ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ പറഞ്ഞു.
നാലിന് അർധ രാത്രി തുടങ്ങുന്ന പണിമുടക്കിന് മൂന്നിനാണ് മന്ത്രി ചർച്ചയ്‌ക്ക് വിളിച്ചതെന്ന് യൂണിയൻ ആരോപിച്ചു. മാനേജ്‌മെന്റ് തല ചർച്ച പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചർച്ചയ്‌ക്ക് വിളിക്കാൻ പോലും തയ്യാറാകാതെ വന്നപ്പോഴാണ് പണിമുടക്ക് നോട്ടീസ് നൽകിയതെന്ന് യൂണിയൻ വ്യക്തമാക്കി.
പിറ്റേ ദിവസം മുതൽ ശമ്പളം വർദ്ധിപ്പിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ശമ്പളസ്‌കെയിൽ തീരുമാനിക്കണമെന്നും അതിൽ ഉറപ്പുണ്ടാകണമെന്നുമാണ് ആവശ്യപ്പെട്ടത്. യൂണിയനുകൾ ആവശ്യപ്പെട്ട മാസ്റ്റർ സ്‌കെയിൽ അംഗീകരിച്ചാൽ പോലും 10 വർഷത്തിനുശേഷം നടപ്പാക്കുന്ന ശമ്പളപരിഷ്‌ക്കരണത്തിലെ മിനിമം വർദ്ധന 5,800 രൂപയാണ്. അത് ഉറപ്പാക്കമെന്നാണ് ആവശ്യപ്പെട്ടതെന്ന് യൂണിയൻ പറഞ്ഞു.
Comments