അഗർത്തല : മുസ്ലീം പളളിക്ക് തീവെച്ചെന്ന വ്യാജ പ്രചാരണം നടത്തി ത്രിപുരയിൽ സാമുദായിക സൗഹാർദ്ദം തകർക്കാൻ ശ്രമിച്ചതിനും കലാപം ഉണ്ടാക്കാൻ ശ്രമിച്ചതിനും 102 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് നോട്ടീസ് അയച്ച് പോലീസ്. സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചതും സംഭവവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പ്രസിദ്ധീകരിച്ചവർക്കും എതിരെയാണ് നടപടി.
ഇവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാനും അക്കൗണ്ട് വിശദാംശങ്ങൾ നൽകാനും ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ക്രമസമാധാനം തകർക്കുന്ന രീതിയിലുള്ള സമീപനങ്ങളും പ്രവർത്തനങ്ങളുമാണ് നോട്ടീസ് നൽകിയവരിൽ നിന്നും ഉണ്ടായതെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
ബംഗ്ലാദേശിൽ ഹൈന്ദവ ക്ഷേത്രങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് വിഎച്ച്പി നടത്തിയ പ്രകടനത്തിൽ പളളി അഗ്നിക്കിരയാക്കിയെന്നും അക്രമം നടത്തിയെന്നുമായിരുന്നു വ്യാജ പ്രചാരണം. എന്നാൽ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിച്ച ചിത്രങ്ങൾ വ്യാജാണെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതിഷേധമുണ്ടായെന്ന് പ്രചരിപ്പിച്ച പാനിസാഗറിൽ ഒരു പളളിക്ക് നേരെയും അക്രമം ഉണ്ടായിട്ടില്ലെന്ന് ക്രമസമാധാന പാലന ചുമതലയുളള ഐജി സൗരഭ് ത്രിപാഠി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടിക്ക് ഒരുങ്ങുന്നത്.
വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് അഗർത്തല വെസ്റ്റ് പോലീസ് സ്‌റ്റേഷനിൽ നിന്ന് അയച്ച നോട്ടീസിൽ ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മതവിദ്വേഷം വളർത്തിയതിനും ശത്രുത വളർത്തിയതിനും ഐപിസി 153 എ, വ്യാജ രേഖ ചമച്ചതിന് ഐപിസി 469, ദേശീയതയ്‌ക്ക് ഭംഗം വരുന്ന രീതിയിൽ പെരുമാറിയതിന് 153 ബി, ക്രിമിനൽ ഗൂഢാലോചനയ്‌ക്ക് 120 ബി തുടങ്ങിയ വകുപ്പുകൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
Comments