ഛണ്ഡീഗഡ് : ബിജെപി ഭരണ സംസ്ഥാനങ്ങൾക്ക് പിന്നാലെ പെട്രോളിനും ഡീസലിനും നികുതി കുറച്ച് പഞ്ചാബ് സർക്കാർ. പെട്രോളിന് 10 രൂപയും ഡീസലിന് 5 രൂപയുമാണ് കുറച്ചത്. പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയാണ് ഇക്കാര്യം അറിയിച്ചത്. പഞ്ചാബിൽ മാസങ്ങൾക്കകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംസ്ഥാന സർക്കാരിന്റെ നടപടി.
70 വർഷത്തിനിടെ ആദ്യമായാണ് ഇത്തരത്തിൽ പെട്രോളിന് വില കുറയ്ക്കുന്നത് എന്ന് ചരൺജീത് സിംഗ് ഛന്നി പറഞ്ഞു. നിലവിൽ രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ പെട്രോൾ ലഭിക്കുക പഞ്ചാബിലാണ്. അയൽ സംസ്ഥാനമായ ഡൽഹിയുമായി താരതമ്യം ചെയ്യുമ്പോൾ പഞ്ചാബിൽ പെട്രോളിന് 9 രൂപ കുറവാണെന്നും ഛന്നി ചൂണ്ടിക്കാട്ടി.
നേരത്തെ കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചിരുന്നു. യഥാക്രമം 5 രൂപയും പത്ത് രൂപയുമാണ് കുറച്ചത്. ഇതിന് പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും വാറ്റ് നികുതി കുറച്ചു. ഉത്തർപ്രദേശ്, അസം, ത്രിപുര, കർണാടക, ഗോവ, ഗുജറാത്ത്, കർണാടക, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി കുറച്ചത്. ഉത്തർപ്രദേശിൽ പെട്രോളിനും ഡീസലിനും ലീറ്ററിന് 12 രൂപ വീതം കുറച്ചു. ഒഡീഷ, പുതുച്ചേരി, മിസോറം, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലും ഇന്ധന നികുതി കുറച്ചിട്ടുണ്ട്.
ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കർണാടക, മണിപ്പൂർ സംസ്ഥാനങ്ങൾ ഏഴ് രൂപ വീതവും വാറ്റ് നികുതി കുറച്ചു. ബിഹാറിൽ പെട്രോളിന് ഒരു രൂപ മുപ്പത് പൈസയും ഡീസലിന് ഒരു രൂപ തൊണ്ണൂറ് പൈസയും കുറക്കാനും തീരുമാനമായിരുന്നു. ഉത്തരാഖണ്ഡിൽ പെട്രോളിന്റെ വാറ്റ് രണ്ട് രൂപയാണ് കുറച്ചത്.
Comments