കോട്ടയം : ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ജാതി വിവേചനം ആരോപിച്ച് സമരം ചെയ്യുന്ന എംജി സർവ്വകലാശാലയിലെ ഗവേഷക. പാർട്ടിയുടെ സംസ്ഥാന നേതാവിന്റെ ഭാര്യയിൽ നിന്ന് കൂടുതലൊന്നും ഇനി പ്രതീക്ഷിക്കാനില്ലെന്ന് ദീപ മോഹൻ ഫേസ്ബുക്കിലൂടെ പറഞ്ഞു. എംജി സർവ്വകലാശാലയിലെ അദ്ധ്യാപനത്തിനെതിരെയുള്ള കേസ് സിപിഎം അട്ടിമറിച്ചെന്ന ആരോപണവുമുണ്ട്.
‘ക്രിമിനൽ നന്ദകുമാറിനെ സംരക്ഷിക്കുന്ന സിപിഎം ഫാസിസം നിമിത്തം പഠനം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. എസ്സി-എസ്ടി അട്രോസിറ്റി കേസ് അട്ടിമറിച്ചത് ഉൾപ്പെടെ നാളിതുവരെ സംരക്ഷിച്ചതും പാർട്ടിയാണ്. മന്ത്രി ബിന്ദു കൂട്ടുനിൽക്കുന്നു. പാർട്ടിയുടെ സംസ്ഥാന നേതാവിന്റെ ഭാര്യയിൽ നിന്ന് കൂടുതലൊന്നും ഇനി പ്രതീക്ഷിക്കാനില്ല.. നന്ദകുമാറിന് എതിരെയുള്ള സർവ്വകലാശാല അന്വേഷണ റിപ്പോർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ ക്രിമിനലിനെ ഇടത് സിൻഡിക്കേറ്റിലും,ഗവേഷണ സ്ഥാപനമായ ഐഐയുസിഎൻഎന്നിലും, ഇടത് അദ്ധ്യാപക അസോസിയേഷനിലും നിലനിർത്തിയിരിക്കുന്നു.’ ദീപ ഫേസ്ബുക്കിൽ കുറിച്ചു.
സർവ്വകലാശാല കവാടത്തിന് മുന്നിൽ ഗവേഷക നടത്തിവരുന്ന സമരം പത്താം ദിവസത്തിലേക്ക് കടക്കുകയാണ്. അതേസമയം പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രംഗത്തെത്തി. രണ്ട് ഭാഗത്തുനിന്നും വിട്ടുവീഴ്ച വേണം. വിഷയം രമ്യമായി പരിഹരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിർബന്ധ ബുദ്ധി കാണിക്കരുത്. സർവകലാശാല അനുഭാവ പൂർവമായ സമീപനം സ്വീകരിക്കണമെന്നാണ് ഗവർണർ പറഞ്ഞത്.
എന്നാൽ താൻ പത്ത് വർഷമായി ജാതി വിവേചനം അനുഭവിക്കുകയാണെന്നും വിഷയം പഠിക്കാതെ എങ്ങനെ ഒത്തുതീർപ്പാക്കണമെന്ന് പറയാൻ സാധിക്കുമെന്നും ഗവേഷക വിദ്യാർത്ഥിനി പ്രതികരിച്ചു.
Comments