മുംബൈ : ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന് കുരുക്ക് മുറുകുന്നു. കേസിൽ വീണ്ടും ആര്യനെ എൻസിബി ചോദ്യം ചെയ്യും. ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നൽകി. ഡൽഹിയിലെ എൻസിബി പ്രത്യേക സംഘമാണ് ആര്യന്റെ മൊഴിയെടുക്കുക.
ആര്യന് പുറമേ മറ്റ് പ്രതികളായ അർബാസ് മെർച്ചന്റ്, അജിത് കുമാർ എന്നിവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഇരുവരും എൻസിബി ഓഫീസിൽ ഹാജരായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവർക്ക് പുറമേ മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്കിന്റെ മരുമകൻ സമീർ ഖാനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.
നിലവിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് ആര്യനെതിരായ ലഹരിമരുന്ന് കേസ് അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളുടെ കൂടി അന്വേഷണ ചുമതല പ്രത്യേക സംഘത്തിനാണ്. കഴിഞ്ഞ ദിവസമാണ് മുംബൈ എൻസിബിയിൽ നിന്നും പ്രത്യേക സംഘം കേസ് ഏറ്റെടുത്തത്. കേസിന്റെ ഗൗരവം പരിഗണിച്ചാണ് പ്രത്യേക സംഘം ഉണ്ടാക്കി അന്വേഷണം നടത്തുന്നത് എന്നാണ് എൻസിബി അറിയിക്കുന്നത്. മുതിർന്ന ഉദ്യോഗസ്ഥൻ സജ്ഞയ് കുമാർ സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
കേസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ അന്വേഷണ ചുമതലയുണ്ടായിരുന്ന എൻസിബി മുംബൈ സോണൽ ഓഫീസർ സമീർ വാങ്കഡെയ്‌ക്കെതിരെ കോഴ ആരോപണം ഉയർന്നിരുന്നു. ഈ ആരോപണം ശക്തമായതിനിടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. കേസ് കൈമാറിയതിന് പിന്നാലെ സമീർ വാങ്കഡെയെ അന്വേഷണത്തിൽ നിന്നും നീക്കിയെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ അന്വേഷണ സംഘത്തിൽ സമീർ വാങ്കഡെയും ഉണ്ടെന്നാണ് എൻസിബി അറിയിക്കുന്നത്.
Comments