ദുബായ്: ടി 20 ലോകപ്പിൽ അവസാന മത്സരത്തിൽ നമീബിയക്കെതിരെ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് വിജയം. നമീബിയ ഉയർത്തിയ 133 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ 15.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 28 പന്തുകൾ അവശേഷിക്കെ ആയിരുന്നു ഇന്ത്യയുടെ വിജയം.
ഓപ്പണർമാർ നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യക്ക് മിന്നും വിജയമൊരുക്കിയത്. രോഹിത്ശർമ(56) വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. രോഹിത്ശർമ 37 പന്തിൽ രണ്ട് സിക്‌സറും ഏഴ് ബൗണ്ടറിയും നേടിയാണ് അർധസെഞ്ച്വറി കരസ്ഥമാക്കിയത്.
കെ എൽ രാഹുൽ(54) പുറത്താവാതെ നിന്നു. 36 പന്തുകൾ നേരിട്ട രാഹുൽ രണ്ട് സിക്‌സും നാല് ബൗണ്ടറികളും അടിച്ചു. ബാറ്റിങ് ഓർഡറിൽ ക്യാപ്റ്റൻ വിരാട് കോലിക്ക് പകരം വന്ന സൂര്യകുമാർ യാദവ്(25) പുറത്താവാതെ നിന്നു. ജയിച്ചെങ്കിലും ഇന്ത്യ സെമി കാണാതെ ടൂർണമെന്റിൽ നിന്ന് പുറത്തായി.
നേരത്തെ ടോസ് നേടിയ ഇന്ത്യ നമീബിയയെ ബാറ്റിങ്ങിനയച്ചു. നിശ്ചിത ഓവറിൽ നമീബിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തു. ഇന്ത്യക്ക് വെല്ലുവിളി ഉയർത്താൻ നമീബിയൻ ബാറ്റിങ് നിരയിൽ ആരുമുണ്ടായിരുന്നില്ല. മധ്യനിര ബാറ്റർ ഡേവിഡ വീസ്(26) ആണ് ടോപ്‌സ്‌കോറർ. ഓപ്പണർമാരായ സ്റ്റീഫൻ ബാർഡ്(21), മൈക്കൽ വാൻ ലിങൻ(14), ക്യാപ്റ്റൻ ഗെർഹാർഡ് എറാസ്മസ്(12), ജാൻ ഫ്രൈലിങ്ക്(15), റൂബൻ ട്രംപൽമാൻ(13) എന്നിവർ നടത്തിയ ചെറുത്തുനിൽപ്പാണ് നമീബിയക്ക് മാന്യമായ സ്‌കോർ സമ്മാനിച്ചത്.
ഇന്ത്യൻ നിരയിൽ സ്പിന്നർമാരായ ആർ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി. ജസ്പ്രീത് ബൂംറ രണ്ട് വിക്കറ്റ് നേടി. രവീന്ദ്ര ജഡേജയാണ് കളിയിലെ താരം.
Comments