ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്ത് നിന്നും രവിശാസ്ത്രിക്ക്
വികാര നിർഭരമായ യാത്ര അയപ്പ്. പടിയിറക്കത്തിന് മുൻപ് ഡ്രസിംഗ് റൂമിൽ താരങ്ങളോട് നടത്തിയ വിടവാങ്ങൽ പ്രസംഗത്തിന്റെ വീഡിയോ ബിസിസിഐ ട്വീറ്റ് ചെയ്തു. തിങ്കളാഴ്ച ദുബൈയിൽ നമീബിയയ്‌ക്കെതിരെ നടന്ന ട്വന്റി-20 ലോകകപ്പ് മത്സരത്തിന് ശേഷമായിരുന്നു രവിശാസ്ത്രി ഡ്രസിംഗ് റൂമിൽ കളിക്കാരോട് യാത്ര ചോദിക്കാനെത്തിയത്.
ഒരു ടീമെന്ന നിലയിൽ തന്റെ പ്രതീക്ഷകൾ മറികടന്നുളള പ്രകടനമാണ് കളിക്കാർ പലപ്പോഴും നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നടന്ന മത്സരങ്ങളിൽ പല ടീമുകളെയും നിങ്ങൾ പരാജയപ്പെടുത്തി. ഈ വിജയങ്ങൾ ഇന്ത്യയെ ഒരു മികച്ച ടീമാക്കി പരുവപ്പെടുത്തിയെന്നും രവിശാസ്ത്രി പറഞ്ഞു. കളിക്കാരെ കെട്ടിപ്പിടിച്ചും കൈകൊടുത്തും ആശംസ നേർന്നുമാണ് അദ്ദേഹം ഡ്രസിംഗ് റൂമിൽ നിന്ന് ഇറങ്ങിപ്പോകുന്നത്.
ട്വന്റി-20 ലോകകപ്പിൽ ആദ്യ മത്സരങ്ങളിൽ പരാജയം വഴങ്ങിയതോടെ ഇന്ത്യ സെമി കാണാതെ പുറത്തായിരുന്നു. ഇതിന്റെ വേദനയ്‌ക്കിടെയാണ് രവിശാസ്ത്രിയുടെ മടക്കം. മുഖ്യപരിശീലക സ്ഥാനം ഒഴിയാൻ ലോകകപ്പിന് മുൻപ് തന്നെ അദ്ദേഹം സന്നദ്ധത അറിയിച്ചിരുന്നു. രാഹുൽ ദ്രാവിഡ് ആണ് പുതിയ പരിശീലകൻ.
മികച്ച ഒട്ടേറെ വിജയങ്ങളിലേക്ക് ഇന്ത്യൻ ടീമിനെ കൈപിടിച്ച് നടത്തിയ ശേഷമാണ് രവിശാസ്ത്രിയുടെ പടിയിറക്കം. 2017 ലാണ് അദ്ദേഹം ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റത്. ഓസ്‌ട്രേലിയയെ രണ്ട് തവണ ടെസ്റ്റ് പരമ്പരയിൽ അവരുടെ മണ്ണിൽ ഇന്ത്യ മുട്ടുകുത്തിച്ചതുൾപ്പെടെയുളള നേട്ടങ്ങളും അദ്ദേഹം ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിൽ എഴുതി ചേർത്തു. 2020 ൽ ന്യൂസിലാൻഡിനെ അവരുടെ മണ്ണിൽ തകർത്തെറിഞ്ഞതും രവിശാസ്ത്രിയുടെ പരിശീലനമികവിലെ പൊൻതൂവലായി.
എന്നാൽ തന്റെ പരിശീലനകാലയളവിൽ ഒരു ഐസിസി ചാമ്പ്യൻഷിപ്പിൽ പോലും വിജയിക്കാൻ കഴിയാതിരുന്നതിലെ നിരാശയും അദ്ദേഹം മറച്ചുവെയ്‌ക്കുന്നില്ല. ഭാവിയിൽ നിലവിലെ ടീമിന് എത്തിപ്പിടിക്കാവുന്ന നേട്ടമാണിതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Must Watch: A stirring speech to sign off as the #TeamIndia Head Coach 👏 👏
Here's a snippet from @RaviShastriOfc's team address in the dressing room, reflecting on the team's journey in the last few years. 👍 👍 #T20WorldCup #INDvNAM
Watch 🎥 🔽https://t.co/x05bg0dLKH pic.twitter.com/IlUIVxg6wp
— BCCI (@BCCI) November 9, 2021
Comments