ദുബായ്: ടി20 ലോകകപ്പിൽ നിറംമങ്ങിയ ഇന്ത്യൻ ടീമിൽ നിന്നും പടിയിറങ്ങേണ്ടി വന്ന രവിശാസ്ത്രിയും ടി20 നായകസ്ഥാനം വിട്ടൊഴിഞ്ഞ വിരാട് കോഹ് ലിയും വിവരിക്കുന്നത് നിസ്സഹായമായ അവസ്ഥകൾ. കൊറോണ കാലത്തെ ഐ.പി.എല്ലും തുടർന്ന് ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ തോൽവിയും ഇംഗ്ലണ്ടിനെതിരായ പരമ്പരയും ഐ.പി.എല്ലിന്റെ രണ്ടാം ഘട്ടവുമെല്ലാം ടീമിനേയും താരങ്ങളേയും അക്ഷരാർത്ഥത്തിൽ തളർത്തിയെന്ന വെളിപ്പെടുത്തലാണ് രവിശാസ്ത്രി നടത്തിയത്.
കൊറോണ കാലത്തെ ഏറ്റവും വലിയ വെല്ലുവിളി സുരക്ഷാ ബബിളിൽ കഴിയുക എന്നതാ യിരുന്നു. ആറുമാസത്തിലേറെ തുടർച്ചയായി സുരക്ഷാ ബബിളിലും അന്താരാഷ്‌ട്ര മത്സര സമ്മർദ്ദത്തിലും കഴിയേണ്ടിവന്നത് ആരും കാണാതെ പോകരുതെന്നും രവിശാസ്ത്രി പറഞ്ഞു.
കഴിഞ്ഞ ആറുമാസം ടീം ഇന്ത്യ സുരക്ഷാ ബബിളിലായിരുന്നു. ശാരീരികമായും മാനസിക മായും ആരും തളരുന്ന അവസ്ഥയാണ്. എല്ലാറ്റിനും കടുത്ത നിയന്ത്രണങ്ങളുള്ളപ്പോൾ ഡോൺബ്രാഡ്മാന്റെ ബാറ്റിംഗ് ശരാശരി പോലും താഴും. ഐ.പി.എല്ലും ടി20യുമായി ഒരു മാസത്തെയെങ്കിലും ഇടവേള അനിവാര്യമായിരുന്നുവെന്നും രവിശാസ്ത്രി ഉള്ളുതുറന്നു. രണ്ടു വർഷത്തിനിടെ വെറും 25 ദിവസമാണ് കായികതാരങ്ങൾ വീട്ടിലെത്തിയതെന്നത് മാനസികാവസ്ഥയുടെ രൂക്ഷത വെളിവാക്കുന്നതാണെന്നും രവിശാസ്ത്രി ചൂണ്ടിക്കാട്ടി. കായികതാരങ്ങൾ പുറകിൽ പെട്രോൾ ഒഴിച്ച് ഓടുന്ന യന്ത്രങ്ങളല്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും രവിശാസ്ത്രി ഓർമ്മിപ്പിച്ചു.
മുഖ്യപരിശീലകസ്ഥാനത്ത് നിന്ന് രവിശാസ്ത്രിയും ഒപ്പം ബൗളിംഗ് കോച്ച് ഭരത് അരുണും ഫീൽഡിംഗ് കോച്ച് ആർ.ശ്രീധറുമാണ് സ്ഥാനമൊഴിഞ്ഞത്. ഇന്ത്യയുടെ എക്കാലത്തേയും ബാറ്റിംഗ് പ്രതിഭയും വൻമതിലെന്ന ഏറെ പ്രസിദ്ധനായ രാഹുൽ ദ്രാവിഡാണ് പകരക്കാ രനായി എത്തിയിട്ടുള്ളത്. ദേശീയ ക്രിക്കറ്റ് അക്കാദമി പരിശീലകൻ എന്ന നിലയിൽ നിലവിലെ എല്ലാ യുവതാരങ്ങളേയും ലോകോത്തര പ്രതിഭകളാക്കിമാറ്റിയ രാഹുലിന്റെ വരവിൽ ക്രിക്കറ്റ് ലോകം ഒന്നടങ്കം ആവേശത്തിലാണ്.
Comments