ന്യൂഡൽഹി: ഡാർക്ക് നെറ്റ് വഴി ബിറ്റ്‌കോയിൻ ഉപയോഗിച്ച് 1,873 ഗ്രാം കഞ്ചാവ് ഇറക്കുമതി ചെയ്ത കേസിൽ മൂന്ന് പേർ രാജ്യതലസ്ഥാനത്ത് പിടിയിൽ. ആഗോള വിപണിയിൽ 35 ലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് പ്രതികൾ ഇറക്കുമതി ചെയ്തതെന്ന് ഡൽഹി പോലീസ് ക്രൈം ബ്രാഞ്ച് പറഞ്ഞു.
‘ഡാർക്ക് നെറ്റ് വഴിയാണ് പ്രതികൾ കഞ്ചാവ് ഇറക്കുമതി ചെയ്തത്. സന്ദേശങ്ങൾ മൂന്ന് ദിവസത്തിനു ശേഷം തന്നെ ഇല്ലാതാക്കുന്ന പ്രത്യേക സംവിധാനമുള്ള ആപ്ലിക്കേഷനാണ് പണമിടപാട് നടത്താൻ പ്രതികൾ ഉപയോഗിച്ചത്. കഞ്ചാവ് ഇറക്കുമതിയ്‌ക്കായി ബിറ്റ്‌കോയിൻ വഴിയാണ് ഇവർ പണമിടപാട് നടത്തിയത്’ പോലീസ് പറഞ്ഞു.
ആഗോളവിപണിയിൽ ഉയർന്ന മൂല്യമുള്ള കഞ്ചാവാണ് പ്രതികൾ ഇറക്കുമതി ചെയ്തത്. ഒരു ഔൺസിന് ഏകദേശം 40,000 മുതൽ 50,000 രൂപ വരെയാണ് കണക്കാക്കുന്നതെന്ന് പോലീസ് കൂട്ടിച്ചേർത്തു.
പ്രതികളുടെ വിശദാംശങ്ങളും, കഞ്ചാവ് ഇറക്കുമതി ചെയ്ത സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങളും പോലീസ് പുറത്ത് വിട്ടിട്ടില്ല. ഡാർക്ക് നെറ്റ് വഴി കഞ്ചാവ് ഇറക്കുമതി ചെയ്യുന്ന ഡൽഹിയിലെ ആദ്യത്തെ സംഭവമാണിതെന്നും പോലീസ് അറിയിച്ചു.
പോലീസിനും മറ്റ് എൻഫോഴ്സ്മെന്റ് ഏജൻസികൾക്കും ഉപഭോക്താക്കളെ തിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ എൻക്രിപ്റ്റ് ചെയ്ത സോഫ്റ്റ് വെയറുകൾ ഉപയോഗിക്കുന്ന രഹസ്യ നെറ്റ് വർക്കാണ് ഡാർക്ക് നെറ്റ്. രാജ്യത്തെ ചിലയിടങ്ങളിൽ മയക്കുമരുന്ന് കടത്താൻ ഇത് സാധാരണയായി ഉപയോഗിക്കാറുണ്ടെന്ന് പോലീസ് പറയുന്നു.
Comments