സൊനാപട്ട്: ദേശീയ ഗുസ്തി താരം നിഷ ദാഹിയയും സഹോദരനും വെടിയേറ്റ് മരിച്ചുവെന്ന വാർത്ത നിഷേധിച്ച് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ. താൻ സുരക്ഷിതയാണെന്നും ദേശീയ മത്സരങ്ങൾക്കായി യുപിയിലെ ഗോണ്ടയിലാണ് ഇപ്പോഴുളളതെന്നും വ്യക്തമാക്കുന്ന നിഷയുടെ വീഡിയോ പ്രതികരണവും സായ് പുറത്തുവിട്ടു.
വൈകിട്ടോടെയാണ് ഇതുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ പ്രചരിച്ചത്. ഹരിയാനയിലെ ഹലാൽപൂരിലെ സുശീൽകുമാർ ഗുസ്തി അക്കാദമിയിൽ അജ്ഞാതനായ അക്രമി നിഷയെയും സഹോദരൻ സൂരജിനെയും വെടിവെച്ചു കൊലപ്പെടുത്തിയെന്നായിരുന്നു വാർത്ത. അക്രമത്തിൽ നിഷയുടെ അമ്മ ധൻപതിക്ക് പരിക്കേറ്റതായും ഗുരുതരാവസ്ഥയിലുളള ഇവരെ രോഹ്തക്കിലെ പിജിഐ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഇതിനൊപ്പം വിവരങ്ങൾ പുറത്തുവന്നിരുന്നു.
വാർത്ത പ്രചരിച്ചതോടെ സമൂഹമാദ്ധ്യമങ്ങളിലൂടെ പലരും ആശങ്ക പങ്കുവെച്ചു. ഇതിന് പിന്നാലെയാണ് യാഥാർത്ഥ്യം വ്യക്തമാക്കി സായ് രംഗത്ത് എത്തിയത്. ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് വസ്തുതാ പരിശോധന നടത്തണമെന്ന് സായ് എല്ലാ മാദ്ധ്യമങ്ങളോടും അഭ്യർത്ഥിച്ചു.
IMPORTANT INFORMATION
The news being shared by certain media platforms regarding national level wrestler #NishaDahiya is fake
The video below is received from Nisha herself@ianuragthakur @NisithPramanik @ANI@PIB_India @DDNewslive @PTI_News
(1/2) pic.twitter.com/yN8oYBVUhM
— SAI Media (@Media_SAI) November 10, 2021
വെളളിയാഴ്ച സെർബിയയിലെ ബെൽഗ്രേഡിൽ നടന്ന അണ്ടർ 23 ലോക ചാമ്പ്യൻഷിപ്പിൽ 65 കിലോ ഗുസ്തിയിൽ വെങ്കല മെഡൽ നേടി മടങ്ങിയെത്തിയ നിഷയെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുളളവർ അഭിനന്ദിച്ചിരുന്നു. ഗുസ്തിയിലെ ഭാവി ഇന്ത്യൻ വാഗ്ദാനമാണ് നിഷ ദാഹിയ.
2014 ൽ ശ്രീനഗറിൽ നടന്ന കേഡറ്റ് നാഷണൽ ചാമ്പ്യൻഷിപ്പിൽ സ്വർണമണിഞ്ഞ നിഷ തൊട്ടടുത്ത വർഷവും അത് ആവർത്തിച്ചു. ഇതോടെയാണ് ദേശീയ തലത്തിൽ നിഷ ശ്രദ്ധിക്കപ്പെടുന്നത്. 2014 ൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയതോടെയാണ് അന്താരാഷ്ട്ര തലത്തിലും മെഡൽ വേട്ടയ്ക്ക് തുടക്കം കുറിച്ചത്.
Comments