തിരുവനന്തപുരം: ജലവിഭവ വകുപ്പിന്റെ ചുമതല വഹിക്കുന്നുവെന്ന് വിചാരിച്ച് എല്ലാ കാര്യങ്ങളും തന്നോട് ആലോചിക്കേണ്ടതുണ്ടോയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാറിൽ ബേബി ഡാം ബലപ്പെടുത്താൻ മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ജലവിഭവ മന്ത്രി.
നവംബർ ഒന്നിന് യോഗം ചേർന്നതായി വനം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞതുമായി ബന്ധപ്പെട്ടാണ് റോഷി അഗസ്റ്റിനോട് മാദ്ധ്യമങ്ങൾ നിലപാട് ആരാഞ്ഞത്. നവംബർ ഒന്നിന് യോഗം ചേർന്നിട്ടില്ല. യോഗം ചേർന്നതിന്റെ മിനിറ്റ്‌സ് ഉണ്ടെങ്കിൽ അതേക്കുറിച്ച് അന്വേഷിക്കും. മന്ത്രിമാർ തമ്മിൽ അഭിപ്രായഭിന്നതയില്ല. രേഖകളാണ് സംസാരിക്കുന്നത്. തീരുമാനം വരുമ്പോൾ താനും വനം മന്ത്രിയും മുഖ്യമന്ത്രിയും അറിഞ്ഞിരിക്കേണ്ടതാണ്. ഞങ്ങളുടെ അടുത്ത് വിഷയം വന്നില്ല അതുകൊണ്ടാണ് ഇറങ്ങിയ ഉത്തരവ് മരവിപ്പിച്ചതെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.
മരം മുറിക്കാൻ തീരുമാനിച്ച യോഗത്തിന്റെ ഫയൽ തന്റെ ഓഫീസോ താനോ കണ്ടിട്ടില്ലെന്ന് നേരത്തെ പറഞ്ഞതാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കും. വിഷയത്തിൽ എന്തുകൊണ്ടാണ് ജാഗ്രതക്കുറവ് ഉണ്ടായതെന്ന ചോദ്യത്തിന് അതിന് മുമ്പ് ആലോചിക്കാത്തതുകൊണ്ടാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കേണ്ടി വന്നതെന്ന് മന്ത്രി പറഞ്ഞു.
സെപ്തംബർ 17 ന് യോഗം ചേർന്നിരുന്നു. മുല്ലപ്പെരിയാർ മാത്രമല്ല, മറ്റ് വിഷയങ്ങളും ചർച്ചയായി. മരം മുറിയുമായി ബന്ധപ്പെട്ട് നിയമപരമായ കാര്യങ്ങൾ പരിശോധിക്കണമെന്നാണ് അന്ന് തീരുമാനിച്ചത്. 15 മരം മുറിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി ആവർത്തിച്ചു. മരം മുറിക്കാൻ തീരുമാനമെടുത്തെങ്കിൽ ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെന്റുകൾ മന്ത്രിമാരെയും മുഖ്യമന്ത്രിയെയും അറിയിക്കണമെന്നും അതുണ്ടായിട്ടില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
Comments