ബീജിങ്: വീണ്ടും കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിൽ അതീവ ജാഗ്രത. ബീജിങ്ങിലെ ഷവോയാങ്, ഹെയ്ദിയാൻ ജില്ലകളിലായി ആറ് പേർക്ക് പുതിയ രോഗബാധ റിപ്പോർട്ട് ചെയ്തതോടെയാണ് നടപടി.
വടക്ക് കിഴക്കൻ ജിലിൻ പ്രവിശ്യയിൽ രോഗബാധയുണ്ടായിരുന്നവരുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നവർക്കാണ് വീണ്ടും രോഗബാധ റിപ്പോർട്ട് ചെയ്തതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗബാധിതരുമായി സമ്പർക്കം പുലർത്തിയിരുന്നവർ സന്ദർശിച്ച സ്ഥലങ്ങളും ഷോപ്പുകളും പോലും അടച്ചിട്ടിരിക്കുകയാണ്. ഇരു ജില്ലകളിലുമായി രോഗബാധിതരുമായി സമ്പർക്കമുണ്ടായിരുന്ന 280 പേരെ തിരിച്ചറിഞ്ഞതായി അധികൃതർ വ്യക്തമാക്കി. ഇവിടെ മാത്രം 12,000 പേരെ പരിശോധന നടത്തിക്കഴിഞ്ഞു.
മറ്റൊരു കൊറോണ രോഗിയുമായി സമ്പർക്കമുണ്ടായിരുന്ന ആൾ സന്ദർശനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡോങ്‌ഷെങ്ങിലെ റാഫ്‌ളെസ് സിറ്റി മാൾ അധികൃതർ ബുധനാഴ്ച വൈകിട്ടോടെ അടച്ചു. മാളിലുണ്ടായിരുന്ന ജീവനക്കാരെയും സാധനങ്ങൾ വാങ്ങാൻ വന്നവരെയും പരിശോധനയ്‌ക്ക് ശേഷമാണ് പുറത്തുപോകാൻ സമ്മതിച്ചത്.
ഒക്ടോബർ പകുതിയോടെ മൊത്തം കേസുകൾ 1000 കടന്നെങ്കിലും ബീജിങ് നഗരത്തിൽ 50 പേർക്ക് മാത്രമായിരുന്നു രോഗബാധ റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരിയിൽ ശൈത്യകാല ഒളിമ്പിക്‌സ് വരുന്നത് മുൻനിർത്തി കടുത്ത നിയന്ത്രണങ്ങളാണ് ബീജിങ് പുലർത്തുന്നത്.
കോൺഫറൻസുകളും പരിപാടികളുമൊക്കെ കഴിവതും ഓൺലൈനിൽ നടത്താനാണ് നൽകിയിരിക്കുന്ന നിർദ്ദേശം. പരമാവധി നേരിട്ടുളള പരിപാടികൾ ഒഴിവാക്കാനാണ് അധികൃതർ നീക്കം നടത്തുന്നത്. പുറത്ത് പരിപാടി നടത്തുന്നവർ കൊറോണ ബാധിതരുടെ പട്ടിക പരിശോധിക്കുകയും അവർ അവിടെ സന്ദർശിച്ചിരുന്നോ എന്ന് ഉറപ്പുവരുത്തുകയും വേണം.
Comments