ദുബായ്: ടി20 ലോകകപ്പ് രണ്ടാം സെമിഫൈനലിൽ ജയിക്കുന്നവരാണ് കപ്പ് നേടുകയെന്ന പ്രവചനവുമായി ബ്രയാൻ ലാറ. ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ പാകിസ്താൻ ഓസ്‌ട്രേലിയയെ നേരിടുമ്പോൾ ആരു ജയിക്കുമെന്നും അവർതന്നെ കിരീടം ചൂടുമെന്നുമുള്ള പ്രവചനമാണ് ബ്രയാൻ ലാറ നടത്തിയത്. ഇന്ന് നടക്കുന്ന മത്സരത്തിലെ വിജയി നേരിടേണ്ടത് മികച്ച ഫോമിലുള്ള ന്യൂസിലന്റിനെയാണെങ്കിലും ഇന്നത്തെ വിജയി കപ്പുനേടുമെന്ന് ലാറ ഉറപ്പിച്ചുപറയുന്നു. ഇന്നലെ ആദ്യ സെമിയിൽ ഇംഗ്ലണ്ടിനെ ആവേശകരമായ പോരാട്ടത്തിലാണ് ന്യൂസിലാന്റ് തോൽപ്പിച്ചത്.
ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസിലാന്റിനേയും ഇന്ത്യയേയും തോൽപ്പിച്ച പാകിസ്താനാണ് ലാറ എല്ലാ സാദ്ധ്യതയും കാണുന്നത്. നിലവിലെ പാകിസ്താൻ ടീം മാരകമായ ഫോമിലാണെന്നതാണ് ലാറ യുടെ പ്രവചനത്തിന് ശക്തികൂട്ടുന്നത്. ഓസ്‌ട്രേലിയ ലോകോത്തര ടീമാണ്. നിരവധി ഫൈനലുകൾ കളിച്ച നല്ല പരിചയമുള്ളവരുമാണ്. എന്നാൽ ബബർ അസമിന്റെ നേതൃത്വ ത്തിലെ നിലവിലെ പാകിസ്താൻ ബൗളിംഗിലും ബാറ്റിംഗിലും ഒരുടീമെന്ന നിലയിൽ ഒരുപടി മുന്നിലാണ്. ഓസീസിനെ ഇന്ന് പാകിസ്താൻ തോൽപ്പിക്കുകയും ഫൈനലിൽ ന്യൂസിലന്റിനെ വീണ്ടും തോൽപ്പിച്ച് കപ്പുനേടുമെന്നുമാണ് വിൻഡീസ് ക്രിക്കറ്റ് ഇതിഹാസം പറയുന്നത്.
ടി20യിൽ പാകിസ്താന്റെ റെക്കോഡുകൾ നിസ്സാരമല്ല. ഇന്ത്യ നേടിയ 2007ലെ ആദ്യ ടി20 ഫൈനലിൽ പാകിസ്താനായിരുന്നു എതിരാളികൾ. 2009ൽ പാക് നിര കിരീടം ചൂടി ഫോം നിലനിർത്തി. ഓസ്‌ട്രേലിയ 2010ൽ ഫൈനലിലെത്തിയെങ്കിലും ഇംഗ്ലണ്ടിനോട് കലാശ പോരാട്ടത്തിൽ അടിയറപറഞ്ഞു. അതേസമയം 2010ൽ ഓസീസ് പാക് നിരയെ തകർത്തു. സെമിയിൽ ഓസീസ് പാകിസ്താനെ തകർത്തത് മൈക്ക് ഹസ്സിയുടെ ബാറ്റിംഗ് മികവിലായിരുന്നു.















