തിരുവനന്തപുരം: പന്തീരാങ്കാവ് യുഎപിഎ കേസിൽ സിപിഎം നിലപാടിൽ മാറ്റമില്ലെന്ന് ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. അലനും താഹയും കമ്യൂണിസ്റ്റ് ഭീകര ആശയങ്ങളുമായി ബന്ധം പുലർത്തിയിരുന്നവരാണ്. കേസിൽ പാർട്ടിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന സിപിഎം വാദം സത്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കേസിൽ പോലീസിന് വീഴ്ച സംഭവിച്ചതായി കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനത്തിൽ വിമർശനം ഉയർന്നിരുന്നു. രണ്ട് ലോക്കൽ കമ്മറ്റികളാണ് പോലീസിനെതിരെ രംഗത്തെത്തിയത്. അലനും താഹയും പാർട്ടി കുടുംബമാണെന്നും ആത്യന്തികമായി പാർട്ടിക്ക് നഷ്ടമുണ്ടായെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി നിലപാടിൽ മാറ്റമില്ലെന്ന് എ വിജയരാഘവൻ വ്യക്തമാക്കിയത്. യുഎപിഎയിൽ സിപിഎം ഇരട്ടത്താപ്പ് ഉപേക്ഷിക്കണമെന്ന് താഹ ജയിലിൽ നിന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം വിമർശിക്കുകയും ചെയ്തിരുന്നു.
സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറക്കില്ലെന്ന നിലപാടിൽ നിന്നും പിന്നോട്ട് പോകില്ലെന്ന് വിജയരാഘവൻ പറഞ്ഞു. നിലപാട് സ്വീകരിച്ചതിൽ പാർട്ടിയ്‌ക്ക് തെറ്റ് പറ്റിയിട്ടില്ല. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ അക്രമങ്ങൾ സിനിമാ മേഖലയിലേയ്‌ക്ക് കടന്നു. നടൻ ജോജു ജോർജിനെ കൈയ്യേറ്റം നടത്തിയ സംഭവം പരാമർശിച്ചപ്പോഴാണ് കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചത്.
സംസ്ഥാന സർക്കാരിനെതിരായി പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിലേക്ക് നടത്തിയ സൈക്കിൾ പ്രതിഷേധത്തെ വിജരാഘവൻ പരിഹസിച്ചു. പ്രതിപക്ഷ എംഎൽഎമാർ ഇനിമുതൽ സ്ഥിരമായി സൈക്കിൾ സവാരി നടത്തുമോ എന്നായിരുന്നു ചോദ്യം.
Comments