തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ വിശ്വസ്തനെതിരെ അച്ചടക്ക നടപടിയുമായി കെ.പി.സി.സി. എ ഗ്രൂപ്പ് നേതാവായ എം.എ.ലത്തിഫിനെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി. 6 മാസത്തേക്ക് ആണ് നടപടി.
ചിറയൻകീഴിലെ വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. കെ.പി.സി.സി ഭാരവാഹി പട്ടികയ്‌ക്കെതിരെ പ്രതിഷേധിച്ച് സംസ്ഥാന കമ്മറ്റി ഓഫീസിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ചതും പ്രതിപക്ഷ നേതാവിന്റെ പരിപാടി നടത്തുന്നത് തടസ്സപ്പെടുത്താൻ ശ്രമിച്ചതും അച്ചടക്ക ലംഘനമാണെന്നും ഇതിന്റെ പേരിലാണ് നടപടിയെന്നും കെ.സുധാകരൻ ഒപ്പിട്ട കത്തിൽ പറയുന്നു.
ലത്തീഫിനെതിരായ നടപടി കെപിസിസി നേതൃത്വവും ഉമ്മൻചാണ്ടി പക്ഷവുമായുള്ള ബന്ധം കൂടുതൽ വഷളാക്കുന്നതിന് ഇടയാക്കിയേക്കും. നേരത്തെ കെപിസിസി ഭാരവാഹി പട്ടികയിലും ഡിസിസി അധ്യക്ഷ തെരഞ്ഞെടുപ്പിലും ഉൾപ്പെടെ സുധാകരനും വിഡി സതീശനും ഉൾപ്പെടുന്ന പുതിയ നേതൃത്വത്തിനെതിരെ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുളള എ ഗ്രൂപ്പ് പരസ്യമായി രംഗത്ത് വന്നിരുന്നു.
Comments