കാബൂൾ: അഫ്ഗാൻ ഭരണം താലിബാൻ ഭീകരർ ഏറ്റെടുത്തതോടെ രാജ്യത്ത് അസ്ഥിരതയുടെ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇത് തെളിയിക്കുന്ന വിവരങ്ങളാണ് ഒാരോ ദിവസം പിന്നിടുമ്പോഴും അഫ്ഗാനിൽ നിന്നും പുറത്തുവരുന്നത്. ഏറ്റവും ഒടുവിൽ വെളളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ഇന്ന് നംഗഹാർ പ്രവിശ്യയിലെ സ്പിൻഘർ ജില്ലയിലെ ഷാദൽ പള്ളിയിലാണ് സ്ഫോടനമുണ്ടായത്.
പള്ളിയിലെ പുരോഹിതനും പ്രാർത്ഥനയ്ക്കെത്തിയവരും ഉൾപ്പെടെ 12 ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. മാരക സ്ഫോടക വസ്തുവായ ഐഇഡി പൊട്ടിത്തെറിച്ചാണ് സ്ഫോടനം. സംഭവ സ്ഥലത്ത് ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ളവരെത്തി പരിശോധന നടത്തുകയാണ്. സ്ഫോടനത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കൂടാതെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഉച്ചയ്ക്ക് 1.30 ഓടെയാണ് പള്ളിയുടെ അകത്ത് സ്ഫോടനം നടന്നതെന്ന് പ്രദേശവാസിയായ അടൽ ഷിൻവാരി പറയുന്നു.
വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കെത്തിയ വിശ്വാസികൾക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. ഐഇഡി ഘടിപ്പിച്ച് പള്ളിയിലെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട്. പരിക്കേറ്റതിൽ പലരുടേയും നില ഗുരുതരമാണ്. അഫ്ഗാനിൽ പള്ളികൾക്ക് നേരെയുള്ള ആക്രമണം വർദ്ധിക്കുകയാണ്. കഴിഞ്ഞ ഒക്ടോബറിൽ കാബൂളിലെ ഷിയാ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. സമാനമായ രീതിയിൽ ഓഗസ്റ്റിൽ കാബൂളിലുണ്ടായ ആക്രമണത്തിൽ 30പേർ കൊല്ലപ്പെട്ടിരുന്നു.
Comments