ഇംഫാൽ: മണിപ്പൂരിൽ 46 അസം റൈഫിൾസ് സേനാംഗങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജവാൻമാരെ മുഖ്യമന്ത്രി എൻ ബിരേൻസിംഗ് സന്ദർശിച്ചു. ഷിജ ആശുപത്രിയിൽ ഇന്നലെ രാത്രിയോടെ എത്തിയ അദ്ദേഹം മികച്ച ചികിത്സ ഉറപ്പാക്കണമെന്ന നിർദ്ദേശം നൽകി.
രാവിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോർട്ടം നടപടികളും അദ്ദേഹം വിലയിരുത്തി. ഇന്നലെയാണ് ചുരാചന്ദ്പൂരിൽ 46 അസം റൈഫിൾസിലെ കമാൻഡിംഗ് ഓഫീസർ കേണൽ വിപ്ലവ് ത്രിപാഠിയും ഭാര്യയും ആറ് വയസുകാരനായ മകനും നാല് സൈനികരും കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ച വാഹനം ഐഇഡി സ്‌ഫോടനത്തിന് ഇരയാകുകയായിരുന്നു. ഉൾപ്രദേശത്തുളള ഒരു ക്യാമ്പിൽ നിന്ന് തിരികെ ജില്ലാ ആസ്ഥാനത്തേക്കുളള യാത്രയിലായിരുന്നു സംഘം.
പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശുപത്രിയിലുണ്ടായിരുന്ന അസം റൈഫിൾസിലെ മുതിർന്ന ഉദ്യോഗസ്ഥരോടും ഡോക്ടർമാരോടും മുഖ്യമന്ത്രി ആരാഞ്ഞു.
മണിപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമി ഓഫ് മണിപ്പൂരും മണിപ്പൂർ നാഗാ ഫ്രണ്ടും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുസംഘടനകളും ഉത്തരവാദിത്വം ഏറ്റെടുത്തത്.
Comments