കൊച്ചി: സംസ്ഥാനത്തെ പാതയോരങ്ങളിലെ അനധികൃത കൊടിമരവിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങളുടെ കണക്കെടുക്കാൻ സർക്കാർ ആർജ്ജവം കാണിക്കുന്നില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. എവിടെ നോക്കിയാലും അനധികൃത കൊടിമരങ്ങളാണ്. ഇത് മാറ്റാൻ എത്ര സമയം വേണമെന്നും അടിപേടിച്ച് ഇത് മാറ്റാൻ ആർക്കും ധൈര്യമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിയമവ്യവസ്ഥയുടെ അഭാവമാണിത്. ആർക്കും അനുമതിയില്ലാതെ ഇഷ്ടമുള്ളയിടത്ത് കൊടിമരങ്ങൾ സ്ഥാപിക്കാം എന്നതാണ് സംസ്ഥാനത്തിന്റെ സ്ഥിതിയെന്ന് കോടതി കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് 42337 കൊടിമരങ്ങളുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇതിൽ എത്രയാണ് അനധികൃതമെന്ന് ചോദിച്ചപ്പോൾ കണക്ക് കൃത്യമായി അറിയില്ലെന്നാണ് സർക്കാറിന്റെ വിചിത്രമായ മറുപടി. ഏകദേശ കണക്കിൽ പോലും ഇത്രയധികം കൊടിമരങ്ങളുണ്ട് എന്നത് ഗൗരവതരമാണെന്നും കോടതി വ്യക്തമാക്കി.
അനധികൃത കൊടിമര വിഷയത്തിൽ നിലപാട് അറിയിക്കാൻ പത്ത് ദിവസം കൂടി വേണമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അതുവരെ പുതിയ കൊടിമരങ്ങൾ സ്ഥാപിക്കരുതെന്ന് കോടതി നിർദ്ദേശമുണ്ട്. അനധികൃത കൊടിമരങ്ങൾ സ്ഥാപിക്കുന്നവർക്ക് എതിരെ ഭൂസംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണം. അനധികൃതമായി കൊടിമരങ്ങൾ സ്ഥാപിച്ചവർ അവ 10 ദിവസത്തിനകം സ്വമേധയാ എടുത്തു മാറ്റണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു
Comments