ശബരിമല: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങി. നിലക്കലിൽ നിന്ന് പുലർച്ചെ മൂന്ന് മണി മുതൽ തീർത്ഥാടകരെ പമ്പയിലേക്ക് കടത്തി വിടുന്നുണ്ട്. പതിനായിരത്തിൽ താഴെ ആളുകൾ മാത്രമാണ് വെർച്വൽ ക്യൂ വഴി ശബരിമലയിൽ ഇന്ന് ദർശനത്തിന് ബുക്ക് ചെയ്തിട്ടുള്ളത്. അതേസമയം ശക്തമായ ഒഴുക്കായതിനാൽ പമ്പാ സ്നാനത്തിന് അനുമതിയില്ല. കാലാവസ്ഥ പ്രതികൂലമായതിനാൽ അടുത്ത രണ്ട് ദിവസം കൂടി ചില നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിൽ പരമ്പരാഗത പാത വഴിയും ഭക്തരെ ശബരിമലയിലേക്ക് കടത്തി വിടുന്നില്ല. സ്വാമി അയ്യപ്പൻ റോഡ് വഴി മാത്രമാണ് ഭക്തർക്ക് പ്രവേശനം.
വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തർക്ക് ഈ ദിവസങ്ങളിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരു ദിവസം സൗകര്യം ഒരുക്കും. സ്പോട്ട് ബുക്കിങ് ഉണ്ടായിരിക്കില്ല. ദർശനത്തിന് എത്തുന്നവർ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം. ശബരിമലയിലെ ഒരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രി വിളിച്ച ഉന്നതതലയോഗം രാവിലെ ചേരും. ഇന്നലെ വൈകിട്ടാണ് മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നത്. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിച്ചു. ഇതിന് ശേഷം ശബരിമല മാളികപ്പുറം മേൽശാന്തിമാർ ചുമതലയേറ്റു.
അതേസമയം ശബരിമലയിലേക്കുള്ള പ്രധാന പാതകൾ വെള്ളത്തിൽമുങ്ങിയ അവസ്ഥയിലാണ്. ബദൽ റോഡുകൾ വെെകാതെ സജ്ജമാക്കുമെന്ന് പത്തനംതിട്ട കലക്ടർ ദിവ്യ എസ്.അയ്യർ അറിയിച്ചിട്ടുണ്ട്. പുനലൂർ- മൂവാറ്റുപുഴ, പന്തളം- പത്തനംതിട്ട റോഡുകളിൽ ഗതാഗത തടസം നേരിട്ടു. ത്രിവേണിയിൽ പമ്പ കരകവിഞ്ഞു.
Comments