കൊച്ചി: ദേശീയ പാതയിൽ മുൻ മിസ്‌കേരള ഉൾപ്പെടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹമായി ഒന്നുമില്ലെന്ന് പോലീസ്. ഡിജെ പാർട്ടി നടന്ന ഫോർട്ട് കൊച്ചിയിലെ നമ്പർ18 ഹോട്ടലുടമയെ ചോദ്യം ചെയ്തു. റോയ് ജെ വയലാട്ടിനെയാണ് ഇന്ന് ചോദ്യം ചെയ്തത്. ഹാർഡ് ഡിസ്‌കുകളിലെ ദൃശ്യങ്ങൾ വ്യക്തമായി പരിശോധിച്ചു. ഇവയിൽ ദുരൂഹമായി ഒന്നുമില്ലെന്നും എസിപി വൈ നിസാമുദ്ദീൻ പറഞ്ഞു.
ഡിജിപിയുടെ താക്കീതിനെ തുടർന്നാണ് ഹോട്ടലുടമ റോയിയെ ചോദ്യം ചെയ്തതെന്നും അദ്ദേഹം അറിയിച്ചു. ലോക്കൽ പോലീസ് കേസിൽ ഇടപെട്ടത് സംശയാസ്പദമാണെന്നും പോലീസ് പറഞ്ഞു. അൻസി കബീർ, റണ്ണറപ്പ് അജ്ഞന ഷാജൻ, സുഹൃത്ത് മുഹമ്മദ് ആഷിഖ്, ഡ്രൈവർ അബ്ദുൾ റഹ്മാൻ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.
പാർട്ടിയിൽ പങ്കെടുത്ത് മടങ്ങവെ നവംബർ ഒന്നിനു പുലർച്ചെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഡ്രൈവർ മാത്രം രക്ഷപെട്ടിരുന്നു. അബ്ദുൾ റഹ്മാനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാൾ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നാണ് പോലീസ് അറിയിച്ചത്. ഇയാൾക്കെതിരെ കൊലപാതകമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുത്തിട്ടുണ്ട്.
Comments