ജയ്പൂർ: ടി20 ലോകകപ്പിന്റെ ക്ഷീണം തീർക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു. ന്യൂസിലന്റിനെതിരായ പരമ്പരയ്‌ക്കിന്ന് തുടക്കം. രാഹുൽ ദ്രാവിഡ് പരിശീലകനായ ശേഷമുള്ള ആദ്യ ടി20 എന്ന പ്രത്യേകതയും വിരാട് കോഹ്‌ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ശേഷമുള്ള ആദ്യ മത്സരമെന്നതും രോഹിത് നയിക്കുന്നു എന്നതും പ്രത്യേകതയാണ്.
ലോകകപ്പ് ടി20 കലാശപോരാട്ടത്തിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടതിന്റെ നിരാശയിലാണ് കിവീസ്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയെ തോൽപ്പിച്ച കെയിൻവില്യംസണും ടീമും ഇന്ത്യൻ സാഹചര്യം നന്നായി പഠിച്ചവരാണെന്നത് ടീം ഇന്ത്യക്ക് കനത്ത വെല്ലുവിളിയാണ്.
ടി20യിൽ ഇന്ത്യയുടെ സീനിയർ കരുത്തന്മാരായ വിരാടും ബുംമ്രയും ജഡേജയും ഇല്ലാതെയാണ് ഇന്ന് ഇറങ്ങുന്നത്. മൂവർക്കും മാനേജ്‌മെന്റ് വിശ്രമം അനുവദിച്ചിരിക്കുകയാണ്. അതുപോലെ കൈക്കുഴയ്‌ക്ക് പരിക്കേറ്റ ഡെവൺ കോൺവോയ് ഇല്ലാതെയാണ് ന്യൂസിലന്റ് ഇറങ്ങുന്നത്.
ഐ.പി.എല്ലിൽ കൊൽക്കത്തയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാനെന്ന നിലയിൽ തിളങ്ങിയ വെങ്കിടേശ് അയ്യരാണ് ഇന്ന് കളിക്കാൻ സാദ്ധ്യതയുള്ള യുവതാരം. ഋതുരാജ് ഗേക്വാദും ആവേശ്ഖാനും ടീമിലിടം നേടാൻ സാദ്ധ്യതയുണ്ട്. സീനിയർതാരം അശ്വിനെ ടീമിലെടുത്തു എന്നത് രാഹുൽ ദ്രാവിഡിന്റെ മികച്ച തന്ത്രമായി വിലയിരുത്തപ്പെടുന്നു. ഒപ്പം നിർണ്ണായക വിക്കറ്റുകൾ വീഴ്‌ത്തുന്ന അക്ഷർ പട്ടേലും സാദ്ധ്യതാ പട്ടികയിലുണ്ട്.















