തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയരുന്നു. പഞ്ചസാര, അരി, പയർവർഗങ്ങൾ എന്നിവയ്ക്ക് നാല് രൂപ മുതൽ 35 രൂപ വരെയാണ് വില വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ഒരാഴ്ച്ചയ്ക്കിടെ പത്ത് മുതൽ ഇരുപത് ശതമാനം വരെയാണ് പല സാധനങ്ങൾക്കും വില കൂടിയത്.
സംസ്ഥാനത്തെ മഴക്കെടുതിയും ഇന്ധന വിലവർദ്ധനവുമാണ് വിലക്കയറ്റത്തിന് കാരണം. വില ഇനിയും ഉയർന്നേക്കാമെന്ന് വ്യാപാരികൾ പറയുന്നു. വൻപയറിനും മഞ്ഞളിനും കടുകിനുമാണ് ഒറ്റയടിക്ക് ഏറ്റവും വില കൂടിയത്. പുളി, ചായപ്പൊടി, സോപ്പ് എന്നിവയും വില കൂടിയവയുടെ ലിസ്റ്റിൽപ്പെടുന്നു. കോഴിക്കോട്ടെ മൊത്തവിൽപന കേന്ദ്രങ്ങളിൽ ഒരാഴ്ച മുൻപ് വരെ കിലോയ്ക്ക് 90 രൂപയായിരുന്ന വൻപയർ ഇപ്പോൾ 110 രൂപയ്ക്കാണ് വിൽക്കുന്നത്.
മഞ്ഞൾ കിലോ 130 രൂപയിൽ നിന്നും 150 ആയി. കടുക് പതിനഞ്ച് രൂപ കൂടി കിലോയ്ക്ക് 105 ആയി. 110 രൂപയുണ്ടായിരുന്ന മല്ലിക്ക് ഇന്നത്തെ വില 120. 85 രൂപയായിരുന്ന കടല 95 ആയി. ഈ വിലയിൽ നിന്നും പത്ത് മുതൽ പതിനഞ്ച് രൂപ വരെ കൂട്ടിയാണ് ചെറുകിട കച്ചവടക്കാർ വിൽക്കുക. മട്ടയും കുറുവയുമടക്കം അരികളിൽ എല്ലാ ഇനത്തിനും കിലോയ്ക്ക് രണ്ട് രൂപ വീതം കൂടിയിട്ടുണ്ട്.
Comments