ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ അരവിന്ദ് കെജ്‌രിവാൾ വീണ്ടും അകത്താകുമോ?. കെജ്‌രിവാളിന് ജാമ്യം അനുവദിച്ചതിന്റെ സന്തോഷത്തിലാണ് ആം ആദ്മി പാർട്ടി. എന്നാൽ ജൂൺ ഒന്ന് വരെ മാത്രമാണ് ജാമ്യം. വോട്ടെണ്ണൽ ജൂൺ നാലിനാണ്.
മെയ് 25 നാണ് ഡൽഹിയിൽ വോട്ടെടുപ്പ്. പ്രചാരണം നടത്താൻ അനുമതിയുണ്ടെങ്കിലും ഔദ്യോഗിക ചുമതലകൾ നിർവ്വഹിക്കാൻ കെജ്‌രിവാളിന് അനുമതിയില്ലെന്നാണ് വിവരം. ജാമ്യ കാലാവധി അവസാനിക്കുന്നതിന്റെ പിറ്റേന്ന് ജൂൺ രണ്ടിന് കീഴടങ്ങണമെന്ന് സുപ്രീംകോടതി കെജ്‌രിവാളിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
ജാമ്യം ലഭിച്ചതിന്റെ സന്തോഷം പങ്കുവെയ്‌ക്കുന്നതിനൊപ്പം വോട്ടെണ്ണൽ ദിവസം കെജ്‌രിവാൾ അകത്താണോ പുറത്താണോ എന്ന ആശങ്കയും ഇവർ പ്രകടിപ്പിക്കുന്നുണ്ട്. ജസ്റ്റീസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്.
തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുന്നത് മൗലിക അവകാശമല്ലെന്ന് ചൂണ്ടിക്കാട്ടി ഇഡി ജാമ്യാപേക്ഷയെ എതിർത്തിരുന്നു. ഡൽഹി മദ്യനയത്തിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മാർച്ച് 21 നാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്.