തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള നാല് വർഷ ബിരുദ കോഴ്‌സുകൾ ഈ വർഷം മുതൽ നിലവിൽ വരുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു. നാലുവർഷ ബിരുദ കോഴ്‌സുകൾ ആരംഭിക്കുന്നത് ജൂലൈ ഒന്നിനാണ്. മെയ് 20ന് മുമ്പ് അപേക്ഷ ക്ഷണിക്കുകയും ജൂൺ 15-നകം അവസാന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യും. ജൂൺ 20ന് പ്രവേശനം ആരംഭിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അടിസ്ഥാനപരമായ മാറ്റങ്ങൾ അടക്കം കരിക്കുലം തയ്യാറാക്കി കഴിഞ്ഞു. വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ച് കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ സാധിക്കും. പുതിയ കാലത്തെ വിദ്യാർത്ഥികളുടെ അക്കാദമിക്- കരിയർ താത്പര്യങ്ങൾക്ക് അനുസരിച്ച് സ്വന്തം ബിരുദം രൂപകൽപന ചെയ്യാനാണ് പുതിയ പാഠ്യപദ്ധതി സൗകര്യമൊരുക്കുന്നതെന്നു മന്ത്രി പറഞ്ഞു. മൂന്നു വർഷം കഴിയുമ്പോൾ ബിരുദവും നാലാം വർഷം പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് ബിരുദവും ലഭിക്കും. ഒന്നിലേറെ വിഷയങ്ങളിൽ താത്പര്യം ഉള്ള വിദ്യാർത്ഥികൾക്ക് അതനുസരിച്ചു വിഷയങ്ങൾ തിരഞ്ഞെടുക്കാം .
നിലവിൽ കെമിസ്ട്രിയോടൊപ്പം ഫിസിക്സും കണക്കും നിർബന്ധമായി പഠിക്കേണ്ടതുണ്ടെങ്കിൽ, പുതിയ സംവിധാനത്തിൽ അത് കെമിസ്ട്രിയോടൊപ്പം ഫിസിക്സും ഇലക്ട്രോണിക്സും ചേർന്നതോ, അല്ലെങ്കിൽ സാഹിത്യവും സംഗീതമോ, അതുമല്ലെങ്കിൽ കെമിസ്ട്രി മാത്രമായോ പഠിക്കാനുള്ള അവസരം നൽകും. പുതിയ സംവിധാനത്തിന്റെ ഭാഗമായി വിദ്യാർത്ഥിയുടെ അഭിരുചിക്ക് അനുസരിച്ച് പഠനം രൂപകൽപന ചെയ്യാൻ കലാലയങ്ങളിൽ അക്കാദമിക് കൗൺസിലർമാരുണ്ടാവും. പ്രഗത്ഭരായ വിദ്യാർത്ഥികൾക്ക് രണ്ടര വർഷം കൊണ്ട് (എൻ മൈനസ് വൺ സംവിധാനം) വഴി ബിരുദം പൂർത്തിയാക്കാനാവും.
ക്രെഡിറ്റ് സ്‌കോറുകളിലൂടെയാണ് രണ്ടര വർഷം കൊണ്ട് ബിരുദം ലഭിക്കുക. റെഗുലർ പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയി കോഴ്സുകൾ ചെയ്യാനും അതിലൂടെ ലഭിക്കുന്ന ക്രെഡിറ്റുകൾ ബിരുദ/ഓണേഴ്സ് പഠനം പൂർത്തിയാക്കാൻ ഉപയോഗപ്പെടുത്താനും സാധിക്കും. സംശയ നിവാരണത്തിനായി സർവകലാശാല, കോളേജ് തലങ്ങളിൽ ഹെൽപ്പ് ഡെസ്‌ക് സംവിധാനം ഒരുക്കും. നൈപുണ്യ വിടവ് നികത്തുന്നതിനായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹ്രസ്വകാല വ്യവസായ കോഴ്സുകൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.