പനാജി: കാൽപന്തിന്റെ ആരാധകർക്കിനി ഉത്സവകാലം. ഐ.എസ്.എൽ ഫുട്‌ബോൾ ലീഗിന് ഇന്ന് ഗോവയിൽ തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ മലയാളക്കരയുടെ സ്വന്തം ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സ് എ.ടി.കെ മോഹൻബഗാനുമായി ഏറ്റുമുട്ടും.പനാജിയിലെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.
ആരാധകർ ഏറ്റവും അധികമുള്ള രണ്ടു ടീമുകൾ പോരാടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. സ്‌റ്റേഡിയത്തിനൊപ്പം ടെലിവിഷൻ സ്‌ക്രീനുകൾക്ക് മുമ്പിലും ഐ.എസ്.എൽ പോരാട്ടം ഫുട്‌ബോൾ ആരാധകരെ നിറയ്‌ക്കുമെന്നതിൽ സംഘാടകർക്ക് ശുഭപ്രതീക്ഷയാണ്.
ആദ്യ കിരീടം നേടാനുറച്ച് ഇറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് മൂന്ന് തവണ ചാമ്പ്യന്മാരായ എ.ടി.കെ മോഹൻ ബഗാനെയാണ് നേരിടുന്നത്. കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിക്ക് മുന്നിലാണ് മോഹൻ ബഗാന് കലാശപോരാട്ടത്തിൽ കാലിടറിയത്.
രണ്ട് തവണ ഫൈനലിലെത്തിയിട്ടും ബ്ലാസ്റ്റേഴ്‌സിന് കിരീടം നേടാനാകാത്തതിന്റെ കലിപ്പ് തീർക്കുവാനുള്ള അവസരമായിട്ടാണ് ആരാധകർ കാണുന്നത്. അന്റോണിയോ ഹബാസെന്ന പരിശീലകന്റെ നേതൃത്വത്തിൽ മോഹൻ ബഗാനിറങ്ങുമ്പോൾ, ഇവാൻ വുകോമനോവിച്ചിന് കേരള ബ്ലാസ്‌റ്റേഴ്‌സിൽ തികഞ്ഞ വിശ്വാസമാണുള്ളത്.
ആറ് വിദേശതാരങ്ങളുമായിട്ടാണ് ബ്ലാസ്‌റ്റേഴ്‌സ് പുതിയ സീസണിൽ ഇറങ്ങുന്നത്. കഴിഞ്ഞ സീസണിൽ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട നാണക്കേട് മാറ്റുക എന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ലക്ഷ്യം. ആഡ്രിയാൻ ലൂണ, മാർകോ ലെസോവിച്ച്, അൽവാരോ വാസ്‌ക്വേസ്, ഹോർഗേ പെരേര എന്നിവരിലാണ് ടീമിന് പ്രതീക്ഷ.
സൂപ്പർതാരം റോയ് കൃഷ്ണ, ഫ്രഞ്ച് താരം ഹ്യൂഗോ ബൗമൗസ്, ഫിൻലാൻഡിന്റെ ജോണി കൗക്കോ എന്നിവർ കളം നിറഞ്ഞാൽ മത്സരം കടുക്കും.
Comments