റാഞ്ചി: ലോകകപ്പിലെ എല്ലാ വിഷമങ്ങളും തീർക്കാൻ ഇന്ത്യയുടെ രണ്ടാം മത്സരം ഇന്ന്. ടി20യിൽ ന്യൂസിലാന്റിനെതിരെ റാഞ്ചിയിലാണ് മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം പോരാട്ടം നടക്കുന്നത്. ഇന്ന് ജയിച്ചാൽ കരുത്തരായ കിവീസിനെതിരെ പരമ്പര നേടാമെന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.
ആദ്യ ടി20യിൽ താരതമ്യേന മികച്ച സ്‌കോർ നേടിയിട്ടും ടി20 ലോകകപ്പിനേക്കാൾ തികച്ചും വ്യത്യസ്തമായ പോരാട്ടത്തിലൂടെയാണ് ടീം ഇന്ത്യ ജയം കൈപ്പിടിയിലാക്കിയത്. ആദ്യ അഞ്ച് ഓവറുകളിൽ പത്തു റൺ ശരാശരിയോടെ സ്‌കോർ ചെയ്തത് രാഹുൽ-രോഹിത് കൂട്ടുകെട്ടുണ്ടാക്കിയ മുന്നേറ്റം ഇന്നും ആവർത്തിക്കുമെന്നാണ് കരുതുന്നത്.
മദ്ധ്യനിരയിൽ താനുണ്ടെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന സൂര്യകുമാർ യാദവിന്റെ തകർപ്പൻ ഫോമും ഋഷഭ് പന്തിന്റെ കരുത്തുമാണ് ഇന്ത്യൻ നിരയ്‌ക്ക് ഏതു സ്‌കോറും മറികടക്കാൻ സാഹായകമാകുന്നത്. അവസാന നിമിഷമിറങ്ങിയിട്ടും ലഭിച്ച പന്തിൽ ഒരു കൂസലുമില്ലാതെ നേടിയ ഒറ്റ ബൗണ്ടറിയിലൂടെ വെങ്കിടേശ് അയ്യർ താൻ എന്തിനും തയ്യാറാണെന്ന സന്ദേശമാണ് കോച്ച് രാഹുലിന് നൽകിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലെ ഏറ്റവും വിശ്വസ്തനായ ഓപ്പണർ മികച്ച അവസരങ്ങൾ കാത്തിരിക്കുകയാണ്. ഫോമിലെത്താത്ത ശ്രേയസ്സ് ഐയ്യർക്ക് ഇന്നത്തെ മത്സരം നിർണ്ണായകമാണ്.
ബൗളിംഗിൽ അശ്വിന്റെ ഫോമാണ് ടീം ഇന്ത്യക്ക് കിവികളെ തകർക്കാനുള്ള വജ്രായുധം. വലംകയ്യൻ ബാറ്റ്‌സ്മാർക്കെതിരെ കഴിഞ്ഞ സീസണടക്കം തുടർച്ചയായി ഏറിഞ്ഞ 59 പന്തുകളിൽ ഒരിക്കൽ പോലും ബൗണ്ടറി അശ്വിൻ വഴങ്ങിയിട്ടില്ലെന്ന കൗതുകകരമായ കണക്കും ക്രിക്കറ്റ് വിദഗ്ധർ പുറത്തുവിട്ടിരിക്കുകയാണ്. ഇന്ത്യൻ പേസ് നിരയിൽ ഭുവനേശ്വർ കുമാറും മുഹമ്മദ് സിറാജും തുടക്കത്തിൽ വിക്കറ്റ് നേടേണ്ടത് ഇന്നത്തെ മത്സരത്തിൽ അനിവാര്യമാണ്. ആദ്യ പവർപ്ലേ ഓവറുകളിൽ കിവികളെ തടയാനായില്ലെങ്കിൽ റൺറേറ്റ് ഉയരും. ആദ്യ മത്സരത്തിൽ മദ്ധ്യഓവറുകളിലാണ് കിവികൾ ഏറ്റവുമധികം റൺസ് അടിച്ചത്.
ഗുപ്റ്റിലിന്റെ മാരകമായ ഫോമും ആദ്യ മത്സരത്തിൽ തിളങ്ങിയ മാർക് ചാപ്മാന്റെ മികവും കിവികൾക്ക് കരുത്താണ്.കഴിഞ്ഞ ദിവസം തിളങ്ങാതിരുന്ന ഫിലിപ്പ്‌സും രാച്ചിൻ രവീന്ദ്രയും അപകടകാരികളാണ്. ബൗളിംഗിൽ കുന്തമുനയായ ബോൾട്ടും നായകസ്ഥാനം ഏറ്റെടുത്തിരിക്കുന്ന ടീം സൗത്തിയും ഇന്ത്യൻ നിരയുടെ ദൗർബല്യങ്ങൾ നന്നായി അറിയാവു ന്നവരാണെന്ന് ആദ്യ മത്സരത്തിൽ തെളിയിച്ചു. സാന്റനർ നിർണ്ണായക വിക്കറ്റുകൾ വീഴ്‌ത്തിയാൽ ഇന്ത്യക്ക് മത്സരം കടുക്കും.
Comments