പത്തനംതിട്ട: ശബരിമല ആചാരങ്ങളോട് മുഖംതിരിച്ച ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെതിരെ വിമർശനവുമായി എംഎൽഎ കെ.ബാബു. ശബരിമലയിലെ തീർത്ഥ ജലം കളഞ്ഞതിലൂടെ ദേവസ്വം മന്ത്രി കാണിച്ചത് ഹൈന്ദവ നിന്ദയെന്ന് ബാബു പറഞ്ഞു. മന്ത്രിയുടെ നടപടി വിശ്വാസികളെ അപമാനിക്കലാണ്. വിശ്വാസികളാണ് ശബരിമലയിൽ പോകേണ്ടത്. വിശ്വസിയല്ലാത്തയാൾ ദേവസ്വം മന്ത്രിയായി തുടരണമോയെന്നു രാധാകൃഷ്ണൻ സ്വയം തീരുമാനിക്കണമെന്നും കെ. ബാബു പറഞ്ഞു.
ശബരിമലയിലെത്തിയ കെ. രാധാകൃഷ്ണൻ ഭഗവാനെ തൊഴാതെയും തീർത്ഥ ജലം കുടിക്കാതെ കളയുകയും ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായാണ് മന്ത്രി ശബരിമലയിൽ എത്തിയത്.
പുതിയ മേൽശാന്തിയുടെ അവരോധിക്കൽ ചടങ്ങ് നടന്ന ദീർഘ സമയം മന്ത്രിയും അനുയായികളും ക്ഷേത്ര സന്നിധിയിലുണ്ടായിരുന്നു. എന്നിട്ടും വിഗ്രഹത്തെ തൊഴാൻ പോലും മന്ത്രി തയ്യാറായില്ലെന്ന വിമർശനമാണ് ഉയരുന്നത്. തീർത്ഥ ജലം കൈകളിൽ പുരട്ടി ഒഴിവാക്കുന്നതും വീഡിയോയിൽ കാണാം. ഇത് ഭക്തർക്കിടയിൽ വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
Comments