മഹാരാഷ്‌ട്ര: കാർഷിക നിയമങ്ങൾ പിൻവലിച്ച കേന്ദ്രസർക്കാർ നടപടിയിൽ ആഹ്ളാദപ്രകടനത്തിൽ പങ്കെടുത്ത് ഡിവൈഎഫ്ഐ അഖിലേന്ത്യാ അദ്ധ്യക്ഷൻ എ.എ റഹീം. മഹാരാഷ്‌ട്രയിൽ നടന്ന ആഹ്ളാദ പ്രകടനത്തിലാണ് റഹീം പങ്കെടുത്തത്. ആഗോളവൽക്കരണ നയങ്ങൾ ഇന്ത്യയിൽ ആരംഭിച്ചിട്ടു ഇപ്പോൾ മുപ്പത് വർഷം ആയിരിക്കുന്നു.കർഷക നിയമങ്ങൾ ഇന്ത്യൻ കോർപ്പറേറ്റുകൾക്ക് വേണ്ടി നിർമിച്ചതായിരുന്നു.ഒരു വർഷത്തോളം നീണ്ട മഹാ സമരത്തിലൂടെ ഇന്ത്യൻ കർഷകർ സമര വിജയം നേടിയിരിക്കുന്നു എന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു.
എന്നാൽ വിജയാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് റഹീമിന്റെ പോസ്റ്റിനു താഴെ ട്രോളുകളുമായി നിരവധിപേർ എത്തിയിട്ടുണ്ട്. റഹീം ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതൃത്വത്തിലേക്ക് എത്തിയതോടെ കേന്ദ്രസർക്കാർ പേടിച്ചുപോയെന്നാണ് ചിലർ പറയുന്നത്. മറ്റു ചിലരാകട്ടെ അതിന്റെ അട്ടിപ്പേറാവകാശവും ഡിവൈഎഫ്ഐ അടിച്ചെടുത്തോ എന്നാണ് സംശയം പ്രകടിപ്പിച്ചത്. റഹീം ഡൽഹിയിലെത്തിയതോടെ മോദി മുട്ടുമടക്കി എന്ന പരിഹാസവും ഉയരുന്നുണ്ട്. അതേസമയം റഹീം ഡൽഹിയിലെത്തിയതിന്റെ മാറ്റമാണിതെന്ന വാദവുമായി സിപിഎം പ്രൊഫൈലുകളും പ്രചാരണം നടത്തിയത് ചിരി പടർത്തുകയും ചെയ്തു. നേരത്തെ വിരലിലെണ്ണാവുന്നവരുമായി റഹീം ഡൽഹിയിൽ നടത്തിയ ത്രിപുര പ്രതിഷേധവും പരിഹാസത്തിനു കാരണമായിരുന്നു.
ഇന്നു രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. ഒരു കൂട്ടം കർഷകർ ഈ നിയമത്തിന്റെ ഗുണം മനസ്സിലാക്കുന്നില്ലെന്നും നിയമങ്ങൾ പിൻവലിക്കുകയാണെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രഖ്യാപനം നടത്തി.
അഞ്ച് ദശാബ്ദക്കാലത്തെ പൊതുജീവിതത്തിൽ കർഷകരുടെ വെല്ലുവിളികൾ താൻ വളരെ അടുത്ത് കണ്ടിട്ടുണ്ടെന്നും അതുകൊണ്ടാണ് 2014ൽ പ്രധാനമന്ത്രിയായി രാജ്യത്തെ സേവിക്കാൻ അവസരം ലഭിച്ചപ്പോൾ തങ്ങൾ കൃഷിക്ക് മുൻഗണന നൽകിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകരുടെ അവസ്ഥകൾ മെച്ചപ്പെടുത്തുന്നതിനായി വിത്ത്, ഇൻഷുറൻസ്, വിപണി, സമ്പാദ്യം എന്നിങ്ങനെ നാല് മുൻകരുതലുകൾ സ്വീകരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.രാജ്യത്തെ കർഷകരെ, പ്രത്യേകിച്ച് ചെറുകിട കർഷകരെ ശക്തിപ്പെടുത്തുകയും അവരുടെ ഉൽപന്നങ്ങൾക്ക് ശരിയായ വില ലഭിക്കുകയും ഉൽപന്നങ്ങൾ വിൽക്കാൻ പരമാവധി അവസരങ്ങൾ ലഭിക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം.
കാർഷിക നിയമങ്ങളുടെ പ്രാധാന്യം അവരെ മനസ്സിലാക്കാൻ കാർഷിക സാമ്പത്തിക വിദഗ്ധരും ശാസ്ത്രജ്ഞരും പുരോഗമന കർഷകരും പരമാവധി ശ്രമിച്ചു. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാൻ ഞങ്ങൾ തീരുമാനിച്ചതായി രാജ്യത്തോട് മുഴുവൻ പറയാനാണ് ഇന്ന് ഞാൻ വന്നത്. ഈ മാസം അവസാനം ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ, ഈ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ഭരണഘടനാ നടപടികൾ ഞങ്ങൾ പൂർത്തിയാക്കുമെന്നും മോദി അറിയിച്ചു.
Comments