ഒരു സിനിമയുടെ ആസ്വാദനം, അതിൽ നിന്നും നമ്മൾ എന്ത് പ്രതീക്ഷിച്ചു പോവുന്നു എന്നുള്ളത് അനുസരിച്ചിരിക്കും എന്നതാണ് അനുഭവം. ആ പ്രതീക്ഷയുടെ മീറ്ററിൽ കാര്യമായ ഏറ്റക്കുറച്ചിലുകൾ കൂടാതെ പറഞ്ഞു പോയ ഒരു ലിജോ ജോസ് പെല്ലിശ്ശേരി സിനിമയാണ് ചുരുളി. എന്താണ് പ്രതിപാദ്യ വിഷയം എന്നും, അതിന്റെ ഭാഷയും വ്യാകരണവുമടക്കം കൃത്യമായി പറഞ്ഞു തന്നിട്ടുണ്ട് ഈ സിനിമയുടെ ട്രെയിലറിൽ.
എന്നിട്ടും പോരാതെ ടൈറ്റിൽ ഗ്രാഫിക്സ് (അതി മനോഹരമായിട്ടു ചെയ്തിട്ടുണ്ട്. തെളിഞ്ഞു മറയുമ്പോൾ, ഗീതി സംഗീതയുടെ ശബ്ദത്തിൽ ഏറെക്കുറെ വിസ്തരിച്ചു പറഞ്ഞിട്ടുമുണ്ട്. അതിൽ നിന്നും ഒരംഗുലം അങ്ങോട്ടോ ഇങ്ങോട്ടോ തെന്നിമാറാതെ പറഞ്ഞു പോയിരിക്കുകയാണ് ലിജോ.
സിനിമയെക്കുറിച്ച് എടുത്തു പറയേണ്ടത് അതിന്റെ ശബ്ദ വിന്യാസത്തിലും ദൃശ്യഭാഷയിലും സംവിധായകൻ കൊടുത്തിരിക്കുന്ന അതിസൂക്ഷ്മമായ കരുതലാണ്. ഒരു ബിഗ് സ്‌ക്രീനിൽ അതിനൊത്ത ആംബിയൻസിൽ കാണേണ്ട കാഴ്ചവട്ടങ്ങളാണ്, കേൾക്കേണ്ട സ്വരസങ്കലനങ്ങളാണ്. സിനിമയുടെ ഭൂമികയെയും അതിലെ കഥാപാത്രങ്ങളുടെ പശ്ചാത്തലത്തെയും ഒക്കെ ഐഡന്റിഫൈ ചെയ്‌താൽ, ഭാഷയിൽ നിർലോഭമായി കയറി വരുന്ന തെറിവാക്കുകൾ ഒരു കല്ലുകടിയായി തോന്നേണ്ട കാര്യമില്ല. വലിയ അക്ഷരത്തിൽ 18+ എന്നെഴുതി തുടങ്ങുന്ന സിനിമ കാണാൻ കുട്ടികളെയും കുടുംബത്തെയും കൂട്ടിയിറങ്ങിയവർ പരാതി പറയുന്നതിൽ ഒരു അർത്ഥവുമില്ല.
ഓരോ നടന്മാരും അവരുടെ റോളുകളോട് നീതി പുലർത്തിയിട്ടുണ്ട്. ചെമ്പനായാലും, വിനയ് ഫോർട്ടായാലും, ജാഫർ ഇടുക്കിയായാലും, ജോജു ആയാലും, കൈമെയ് മറന്ന് അഴിഞ്ഞാടുവാനുള്ള അവസരം കൊടുത്തിട്ടുണ്ട്… ചുരുക്കി പറഞ്ഞാൽ എന്താണെന്ന് കൃത്യമായ അവബോധത്തോടെ കാണാൻ ഇരുന്നാൽ നിരാശപ്പെടുന്നത്, ഇത് തീയറ്ററിൽ കാണാൻ ഒത്തില്ലല്ലോ എന്നൊരൊറ്റ കാര്യമായിരിക്കും. അതിന്റെ ബുദ്ധിജീവി വ്യാഖ്യാനങ്ങളും, എഴുതാപ്പുറം വായനയും ഒക്കെ മാറ്റി വെച്ചാൽ ഋജുവായ വലിയ ഏച്ചുകെട്ടലൊന്നും കൂടാതെ ഒന്നാന്തരം സാങ്കേതിക തികവിൽ ഒരു സിനിമ. അതാണ് ചുരുളി .. അത് മാത്രമാണ് ചുരുളി.
Comments