ത്രിപുര: പശ്ചിമ ബംഗാളിനു പുറമേ അയൽ സംസ്ഥാനമായ ത്രിപുരയിലേയ്‌ക്കും
രാഷ്‌ട്രീയ സംഘർഷങ്ങൾ വ്യാപിപ്പിച്ച് തൃണമൂൽ കോൺഗ്രസ്. ഖോവായ് ജില്ലയിലെ തെലിയമുറ നഗരത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ 2 പോലീസുകാർ ഉൾപ്പടെ 19 പേർക്ക് പരിക്കേറ്റു.
സംഭവത്തിൽ 5 തൃണമൂൽ പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് ഈമാസം 24 വരെ മുനിസിപ്പാലിറ്റി പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മമത അനുകൂലികൾ നടത്തിയ പ്രകടനത്തിനിടെയാണ് വ്യാപകമായ അക്രമം ഉണ്ടായത്. നഗരത്തിലെ ബിജെപി ഓഫീസിന് നേരെ കല്ലെറിഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്.
ഓഫീസിന് നേരെ ആക്രമണം നടത്തിയ തൃണമൂൽ പ്രവർത്തകർ ബിജെപി പ്രവർത്തകരെ മർദ്ധിക്കുകയും റോഡ് ഗതാതം സ്തംഭിപ്പിക്കുകയും ചെയ്തു. അക്രമാസക്തരായ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് പലതവണ കണ്ണീർവാതകവും ടിയർ ഗ്യാസും പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറാകാത്തതിനെ തുടർന്ന് ലാത്തിച്ചാർജും നടത്തി.
ആക്രമണത്തിന് നേതൃത്വം നൽകിയ തൃണമൂൽ കോൺഗ്രസ് നേതാവ് അനിർബൻ സർക്കാറിനെയടക്കമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ പ്രകാരം 3 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈമാസം 25 ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്‌ക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് അട്ടിമറിയ്‌ക്കാനാണ് തൃണമൂൽ കോൺഗ്രസിന്റെ ശ്രമമെന്ന് ബിജെപി സംസ്ഥാന ഘടകം ആരോപിച്ചു.
Comments