ന്യൂഡൽഹി : കാർഷിക നിയമങ്ങൾ പിൻവലിച്ചിട്ടും സമരം തുടരുമെന്ന പിടിവാശിയുമായി അതിർത്തിയിലെ പ്രതിഷേധക്കാർ. ഭാവിപരിപാടികൾ ചർച്ചചെയ്യാനായി ചേർന്ന കോർകമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാർലമെന്റിൽ ബിൽ പിൻവലിക്കുന്നതുവരെ അതിർത്തിയിൽ പ്രതിഷേധം തുടരുമെന്ന് സംയുക്ത കിസാൻമോർച്ച അറിയിച്ചു.
ബിൽ പിൻവലിക്കുന്നതിന് പുറമേ പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ ആവശ്യം. ക്യാബിനറ്റിൽ പോലും കൂടിയാലോചന നടത്താതെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അതുകൊണ്ട് തന്നെ നിയമം റദ്ദാക്കുന്ന സാങ്കേതിക നടപടികൾ സർക്കാർ പൂർത്തിയാക്കിയ ശേഷമേ പ്രതിഷേധം പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും സംഘടന പറയുന്നു. ഈ സാഹചര്യത്തിൽ മുൻനിശ്ചയിച്ച പ്രകാരം, ട്രാക്ടർ റാലിയും മഹാപഞ്ചായത്തും നടത്താനും കോർകമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്. നവംബർ 29 നാണ് മഹാപഞ്ചായത്തും, ട്രാക്ടർ റാലിയും നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സർക്കാർ കർഷകരുമായി ചർച്ച നടത്തിയതിന് ശേഷം മാത്രം സമരം അവസാനിപ്പിക്കുന്ന സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാമെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ കോർ കമ്മിറ്റി യോഗത്തിലെ നിലവിലെ തീരുമാനം. അതേസമയം സംയുക്ത കിസാൻ മോർച്ച നേതാക്കളുടെ നേതൃത്വത്തിൽ അടുത്ത ദിവസം യോഗം ചേരും.
നവംബർ 22 ന് ലക്‌നൗവിൽ മഹാപഞ്ചായത്തും, 26ന് ഗാസിപൂർ- സിംഗു അതിർത്തിയിൽ ട്രാക്ടർ റാലിയും മുൻ നിശ്ചയിച്ചതു പ്രകാരം നടത്തും. പ്രതിഷേധക്കാരെ അണിനിരത്തി സമരത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കും. തങ്ങൾക്ക് തൃപ്തികരമായ നടപടി കേന്ദ്രം സ്വീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും സമരക്കാർ വ്യക്തമാക്കി.
Comments