ഡങ്കിപ്പനി ഗർഭിണികളെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോർട്ട് . ഗർഭിണിയായ സ്ത്രീക്ക് ഡങ്കിപ്പനി പിടിപെട്ടാൽ, അത് ഗർഭസ്ഥ ശിശുവിന് വളർച്ചാ കുറവുണ്ടാകാനും, ഭാരക്കുറവുണ്ടാകാനും കാരണമാകുമെന്നാണ് മെഡിക്കൽരംഗത്തെ വിദഗ്ധർ പറയുന്നത് .
ഈഡിസ് വിഭാഗം കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഫ്‌ളേവി വൈറസുകളാണ് ഡെങ്കിപ്പനിക്ക് കാരണം. ഈഡിസ് ഈജിപ്തി, ഈഡിസ് അല്‍ബോപിക്റ്റസ് എന്നീ വിഭാഗം കൊതുകുകളാണ് നമ്മുടെ നാട്ടില്‍ വൈറസ് പരത്തുന്നത്.
ഡങ്കി വൈറസ് മനുഷ്യരിൽ പനിക്കും കഠിനമായ രക്തസ്രാവങ്ങൾക്കും കാരണമാകുന്നു. ഡങ്കി വൈറസ് സെറോടൈപ്പ്-2 ആണ് കൂടുതൽ മാരകമായത്. ഗർഭിണികളിൽ ഡങ്കിപ്പനി ബാധിച്ചാൽ അത് പ്രസവം നേരത്തേയാകാൻ പോലും കാരണമാകാം . കൂടാതെ മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ശ്വാസകോശ സംബന്ധമായ നിരവധി സങ്കീർണതകൾ ഉണ്ടാകാം. ന്യൂറോളജിക്കൽ അല്ലെങ്കിൽ ദഹന സംബന്ധമായ തകരാറുകൾ, വളർച്ച കുറവ് , ചില കേസുകളിൽ ഗർഭസ്ഥ ശിശുവിന്റെ മരണത്തിനു പോലും ഡങ്കി വൈറസ് കാരണമാകാം .
ഡങ്കിപ്പനി അല്ലെങ്കിൽ ഇതുമൂലമുണ്ടാകുന്ന പനി അമ്നിയോട്ടിക് ദ്രാവകം കുറയുന്നതിലേക്കും നയിക്കുന്നു . ചൂടും , പനിയും പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നതും, പ്രസവാനന്തര രക്തസ്രാവത്തിനും കാരണമായേക്കാമെന്നും മെധർബൂർ ക്ലിനിക്കിലെ ഗൈനക്കോളജിസ്റ്റ് ഡോ. സ്മിത വാട്‌സ് പറയുന്നു .
വൈറസ് ബാധ ഉണ്ടായാല്‍ ആറുമുതല്‍ 10 ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കടുത്ത പനി, തലവേദന, കണ്ണുകള്‍ക്കുപിന്നില്‍ വേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, ഛര്‍ദി എന്നിവയാണ് ലക്ഷണങ്ങള്‍. ചിലപ്പോള്‍ ശരീരത്തില്‍ ചുവന്നപാടുകളും വരാം.സാധാരണ വൈറല്‍പനിക്ക് സമാനമാണ് ഡെങ്കിയുടെ ലക്ഷണങ്ങള്‍. എങ്കിലും മറ്റ് പനികളില്‍നിന്ന് വ്യത്യസ്തമായി അതികഠിനമായ ശരീരവേദന ഉണ്ടാകാം. രോഗിയില്‍ കഫക്കെട്ട്, മൂക്കൊലിപ്പ് എന്നിവ ഉണ്ടാകണമെന്നുമില്ല.
ഒരാള്‍ക്കുതന്നെ ഒന്നിലധികംതവണ ഡെങ്കിപ്പനി ബാധിക്കാം. അങ്ങനെയായാല്‍ അത് സങ്കീര്‍ണമാകാനുള്ള സാധ്യത കൂടുതലാണ്. ജനിതകഘടനയനുസരിച്ച് ഡെങ്കി വൈറസിന് നാല് ഉപവിഭാഗങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഒരാളെ ഒരിക്കല്‍ ബാധിച്ച വൈറസ് തന്നെയാവണമെന്നില്ല വീണ്ടും ബാധിക്കുന്നത്. ഒരാളില്‍ത്തന്നെ വീണ്ടും ബാധിക്കുമ്പോള്‍ അത് ഗുരുതരമായ ഡെങ്കി ഹെമറാജിക് ഫീവര്‍ ആകാന്‍ സാധ്യതകൂടുതലാണ്.















