മലപ്പുറം: പാണ്ടിക്കാട് വൻ കഞ്ചാവുവേട്ട. പതിനാറു കിലോഗ്രാം കഞ്ചാവുമായി രാജസ്ഥാൻ സ്വദേശിയുൾപ്പടെ രണ്ട് വിവിധഭാഷ തൊഴിലാളികൾ പിടിയിൽ. പുഴക്കാട്ടിരി മണ്ണുംകുളം സ്വദേശി ചെമ്മല സുരേഷ്, രാജസ്ഥാൻ സ്വദേശി ഉദയ് സിംഗ് എന്നിവരാണ് പിടിയിലായത്.
ആന്ധ്രപ്രദേശ്, ഒറീസ എന്നീ സംസ്ഥാനങ്ങളിൽ നിന്നുമാണ് കേരളത്തിലേയ്ക്ക് വൻതോതിൽ കഞ്ചാവെത്തുന്നത്. ട്രെയിൻ മാർഗ്ഗം വിവിധഭാഷ തൊഴിലാളികൾ മുഖേന കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നതായി ജില്ലാ പോലീസ് മേധാവിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ടു പേർ അറസ്റ്റിലായത്.
മറ്റ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന കഞ്ചാവ്, ആവശ്യക്കാർക്ക് വിലപറഞ്ഞുറപ്പിച്ച് പറയുന്ന സ്ഥലത്തേക്ക് എത്തിച്ചുകൊടുക്കുന്നതാണ് ഇവരുടെ രീതി. വിവിധഭാഷതൊഴിലാളികളുൾപ്പടെയുള്ള വൻ കഞ്ചാവ് മാഫിയാസംഘം ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ബീഹാർ, ഒഡീഷ, സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലേക്കുവരുന്ന വിവിധഭാഷതൊഴിലാളികൾക്ക് കമ്മീഷൻ വ്യവസ്ഥയിൽ വിലപറഞ്ഞുറപ്പിച്ചാണ് കഞ്ചാവ് കേരളത്തിലേയ്ക്ക് എത്തിക്കുന്നത്.
ബാഗുകളിലും മറ്റും ഒളിപ്പിച്ച് ഇവരുടെ വാടകക്വാർട്ടേഴ്സുകളിലെ രഹസ്യ കേന്ദ്രങ്ങളിലേയ്ക്കാണ് കഞ്ചാവ് എത്തിക്കുന്നത്. കിലോഗ്രാമിന് 30,000 മുതൽ 35,000 രുപ വരെ വിലയിട്ട് ആവശ്യക്കാർക്ക് എത്തിച്ചു നൽകും. ഈ സംഘത്തിലെ പ്രധാനികളാണ് പിടിയിലായത് എന്നാണ് പോലീസ് പറയുന്നത്.
Comments