ന്യൂഡൽഹി : പ്രതിരോധ മേഖലയിൽ അതിവേഗം കുതിച്ച് ഇന്ത്യ. വിവിധ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ അഞ്ചാംതലമുറയിൽപ്പെട്ട യുദ്ധവിമാനങ്ങൾ നിർമ്മിച്ച് കരുത്ത് തെളിയിക്കാനൊരുങ്ങുകയാണ് വ്യോമസേന. ഇതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
ഇരട്ട എൻജിനുകളുള്ള യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിനായാണ് വ്യോമസേന മുന്നിട്ടിറങ്ങുന്നത്. വിമാനങ്ങളുടെ രൂപരേഖ ഇതിനോടകം തന്നെ തയ്യാറായിട്ടുണ്ട്. പ്രതിരോധ-ധനമന്ത്രാലയവുമായുള്ള ചർച്ചകൾക്ക് ശേഷം അടുത്ത വർഷം ഈ രൂപരേഖ പ്രതിരോധവകുപ്പിന്റെ പ്രത്യേക ക്യാബിനറ്റ് മുൻപാകെ സമർപ്പിക്കും.
അമേരിക്കയുടെ എഫ്/എ 22 റാപ്റ്റർ, എഫ് 35 ലൈറ്റ്‌നിംഗ് II സ്‌ട്രൈക്ക് ഫൈറ്റർ, ചൈനയുടെ ചെങ്ദു ജെ 20, റഷ്യയുടെ സുഖോയ് 57 എന്നിവയാണ് നിലവിലെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ. ഇവയെക്കാൾ മികച്ച അഞ്ചാം തലമുറ വിമാനങ്ങൾ നിർമ്മിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. വിമാനങ്ങളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രതിരോധ ശക്തിയിൽ ഇന്ത്യ ഒരു പടികൂടി മുന്നേറും.
25 ടണ്ണോളം ഭാരം വരുന്ന വിമാനം നിർമ്മിക്കാൻ 15,000 കോടി രൂപ ചിലവുവരുമെന്നാണ് കണക്കാക്കുന്നത്. 2031 ഓടെ വിമാനത്തിന്റെ നിർമ്മാണം പൂർത്തിയാക്കി വ്യോമസേനയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. നിലവിൽ റഫേലാണ് ഇന്ത്യയുടെ പക്കലുള്ള പുതുതലമുറയിൽപ്പെട്ട യുദ്ധവിമാനം.
Comments