ബംഗളുരു: നെഹ്‌റുവിന്റെ പിൻമുറക്കാർ എല്ലാക്കാലത്തും സർദാർ വല്ലഭായ് പട്ടേലിനെ വെറുത്തിരുന്നുവെന്ന് ബിജെപി. കോൺഗ്രസിന്റെ ഒരു പാർട്ടി പരിപാടിക്കിടെ സർദാർവല്ലഭായ് പട്ടേലിന്റെ ചിത്രം വേദിയിൽ വയ്‌ക്കണോ എന്ന് നേതാക്കൾ സംശയം പ്രകടിപ്പിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് ബിജെപി എംഎൽഎ രേണുകാചാര്യയുടെ പരിഹാസം. കർണാടകയിലെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാറും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിൽ സംസാരിക്കുന്നതിന്റെ വീഡിയോയാണിത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഈ സംഭവം. പരിപാടിക്കിടെ സർദാർ വല്ലഭായ് പട്ടേലിന്റെ ചിത്രം വേദിയിൽ വയ്‌ക്കേണ്ടതുണ്ടോയെന്ന് സിദ്ധരാമയ്യ ശിവകുമാറിനോട് സംശയം ചോദിക്കുന്നത് കേൾക്കാം. ഇന്ദിരാഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ പട്ടേലിന്റെ ചിത്രം വയ്‌ക്കേണ്ടതില്ലെന്നാണ് സിദ്ധരാമയ്യയോട് ശിവകുമാർ പറയുന്നത്.
എന്നാൽ പരിപാടിയിൽ പട്ടേലിന്റെ ചിത്രം ഇല്ലെങ്കിൽ ബിജെപി അതിന്റെ പേരിൽ കോൺഗ്രസിനെ വിമർശിക്കുമെന്നാണ് സിദ്ധരാമയ്യ പറയുന്നത്. ഉടനെ തന്നെ പട്ടേലിന്റെ ചിത്രം കൊണ്ടുവയ്‌ക്കാൻ ശിവകുമാർ പാർട്ടി പ്രവർത്തകന് നിർദ്ദേശം കൊടുക്കുന്നുണ്ട്. ഉടനെ തന്നെ പാർട്ടി പ്രവർത്തകർ പട്ടേലിന്റെ ഒരു ചിത്രം കൊണ്ടുവന്ന് വേദിയിൽ വയ്‌ക്കുന്നതാണ് വീഡിയോയിലുള്ളത്. ഇന്ദിരാഗാന്ധിയുടെ ചരമവാർഷികദിനവും, പട്ടേലിന്റെ ജന്മവാർഷികദിനവും ഒരേ ദിവസമാണ്. ഈ ദിവസത്തെ അനുസ്മരണ ചടങ്ങിൽ നിന്നുള്ള വീഡിയോ ആണിത്. നെഹ്‌റുവിന്റെ പിൻമുറക്കാർ പട്ടേലിനെ എത്രത്തോളം വെറുക്കുന്നുവെന്ന് തെളിയിക്കുന്നതാണ് വീഡിയോ എന്ന് ബിജെപി ആരോപിച്ചു. കോൺഗ്രസുകാർ പട്ടേലിനെ വെറുത്തിരുന്നോ എന്ന് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ, ഈ വീഡിയോ അതിന് ഉത്തരം നൽകുമെന്നാണ് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി.രവി പറഞ്ഞത്.
ಬಿಜೆಪಿಗೆ ಹೆದರಿ ಪಟೇಲರಿಗೆ ಗೌರವ ತೋರಿದ ಕಾಂಗ್ರೆಸ್! ನವರ ಕರ್ಮಕಥೆ. pic.twitter.com/TgytqmplOy
— M P Renukacharya (@MPRBJP) November 23, 2021
എന്നാൽ കോൺഗ്രസ് ബിജെപിയെ ഭയക്കുന്നില്ലെന്നും, പട്ടേലിന്റെ ചിത്രം വേദിയിലില്ലെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു വിവാദത്തോട് സിദ്ധരാമയ്യയുടെ മറുപടി. ശിവകുമാറിനോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ ഉടനെ തന്നെ അദ്ദേഹം ചിത്രം വേദിയിൽ വയ്‌ക്കാൻ നിർദ്ദേശിക്കുകയായിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞ മാസവും കോൺഗ്രസ് പത്രസമ്മേളനത്തിനിടെ സമാനമായ രീതിയിലുള്ള അബദ്ധം സംഭവിച്ചിരുന്നു. പാർട്ടി പത്രസമ്മേളനം നടക്കുന്ന വേദിയിലായിരുന്നു സംഭവം. പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ അഴിമതിക്കാരനാണെന്നായിരുന്നു പാർട്ടി ഭാരവാഹികൾ പറഞ്ഞത്. മൈക്ക് ഓൺ ആണെന്നറിയാതെ ഇരുവരും നടത്തിയ സംഭാഷണമാണ് പുറത്തായത്. സംഭവത്തിൽ പാർട്ടി ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
Comments