തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ അനുപമയുടെ അച്ഛന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.തിരുവനന്തപുരം സെഷൻസ് കോടതിയാണ് ജയചന്ദ്രന്റെ മുൻകൂർ ജാമ്യഹർജി തള്ളിയത്. കേസിലെ ഒന്നാം പ്രതിയാണ് ജയചന്ദ്രൻ.
ജയചന്ദ്രനെതിരായ വകുപ്പുകളെല്ലാം ജാമ്യം ലഭിക്കാവുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.ഈ കാരണത്താൽ മൂൻകൂർ ജാമ്യത്തിന്റെ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും ജാമ്യം ലഭിക്കാവുന്നതാണെന്നും കോടതി കൂട്ടിച്ചേർത്തു.
അമ്മ അറിയാതെ വ്യാജ രേഖകളുണ്ടാക്കി കുട്ടിയെ ദത്ത് നൽകിയ കേസിൽ അനുപമയുടെ അച്ഛനും അമ്മയും ബന്ധുക്കളുമടക്കം ആറ് പേരാണ് പ്രതികൾ. ഇതിൽ അനുപമയുടെ അമ്മയുൾപ്പെടെ അഞ്ച് പേർക്ക് നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
ഇന്നലെ ഡിഎൻഎ ഫലം പുറത്തുവന്നതോടെയാണ് യഥാർത്ഥ അമ്മക്കും അച്ഛനും കുഞ്ഞിനെ തിരികെ കിട്ടുന്നത്. ഈ ഫലം തിരുവനന്തപുരം കുടുംബ കോടതിയിൽ സമർപ്പിച്ചിരുന്നു. നിർമ്മല ശിശുഭവനിൽ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ എത്തി കുഞ്ഞിനെ കോടതിയിൽ എത്തിച്ചു. ശിശുക്ഷേമ സമിതിയുടെ വാഹനത്തിൽ പോലീസ് അകമ്പടിയോടെയാണ് കുഞ്ഞിനെ കോടതിയിലെത്തിച്ചത്.
കുഞ്ഞിനെ തിരികെ ലഭിച്ചെങ്കിലും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് അനുപമ.കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടുള്ള തുടർ സമരരീതികൾ അനുപമ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.കുഞ്ഞിനെ തിരികെ ലഭിക്കാൻ സഹായിച്ച എല്ലാവരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് അനുപമ വ്യക്തമാക്കി.
Comments