കൊടും പട്ടിണിയിൽ തളർന്ന് എഴുന്നേൽക്കാൻ പോലുമാകാതെ കൂട്ടിൽ കിടക്കുന്ന സിംഹം . പാകിസ്താനിലെ കറാച്ചി മൃഗശാലയിലെ ഈ ദൃശ്യങ്ങൾ ആരുടെയും കരളലിയിപ്പിക്കുന്നതാണ് .കറാച്ചി മെട്രോപ്പൊലിറ്റൻ കോർപറേഷന്റെ നിയന്ത്രണത്തിലുള്ള മൃഗശാലയിലെ ഭക്ഷണം വിതരണ കരാറുകാരൻ പിൻമാറിയതാണ് ഈ ദുരവസ്ഥയ്ക്ക് പിന്നിൽ.
2021 ഫെബ്രുവരി മുതൽ അധികൃതർ പണം നൽകിയിട്ടില്ലെന്ന് കരാറുകാരൻ അംജദ് മെഹബൂബ് പറഞ്ഞതായി ജിയോ ന്യൂസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.മൃഗശാലയിലെ സിംഹത്തിന്റെ ദാരുണ ദൃശ്യങ്ങൾ മാധ്യമപ്രവർത്തക ക്വാട്രിന ഹൊസൈൻ പങ്കുവെച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത്. തളർന്ന സിംഹം കൂട്ടിനുള്ളിൽ ചരിഞ്ഞ് കിടക്കുന്നതാണ് വീഡിയോയിലുള്ളത്. “ഭക്ഷണ വിതരണക്കാർക്ക് പണം നൽകാൻ കറാച്ചി മൃഗശാല അധികൃതർക്ക് കഴിഞ്ഞില്ല . മൃഗങ്ങൾ ഇതിനകം തന്നെ വിഷമകരമായ രൂപത്തിലാണ്,” ദൃശ്യങ്ങൾക്കൊപ്പം ക്വാട്രിന ഹൊസൈൻ ട്വീറ്റ് ചെയ്തു.
ഈ ദൃശ്യങ്ങൾ നൂറുകണക്കിന് പേരാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത് .മൃഗശാല അധികൃതർക്കെതിരെ കർശന നടപടിയെടുക്കണമെന്നും പലരും ആവശ്യപ്പെട്ടു. എന്നാൽ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ കാലഹരണപ്പെട്ടതാണെന്നും മൃഗശാലയ്ക്കെതിരെ കുപ്രചരണം നടത്താൻ ഉപയോഗിക്കുകയാണെന്നുമാണ് കറാച്ചി മെട്രോപ്പൊലിറ്റൻ കോർപറേഷൻ പ്രതിനിധി അലി ഹസ്സൻ സാജിദ് പറഞ്ഞത്.ഭക്ഷണ വിതരണം നിർത്തിയാലും മൃഗശാലയിൽ ഒരാഴ്ചത്തെ ഭക്ഷ്യശേഖരം കരുതിവച്ചിട്ടുണ്ടെന്ന് അലി ഹസ്സൻ സാജിദ് പറഞ്ഞു
കറാച്ചി മൃഗശാലയിലെ സീനിയർ ഡയറക്ടർ ഖാലിദ് ഹാഷ്മിയും റിപ്പോർട്ടുകൾ കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് രംഗത്തെത്തി. ഭക്ഷണ വിതരണത്തിന് ക്ഷാമമില്ലെന്നും എല്ലാ മൃഗങ്ങൾക്കും പതിവ് പോലെ ഭക്ഷണം നൽകുന്നുണ്ടെന്നും ഹാഷ്മി പറഞ്ഞു
Comments