പ്രശസ്ത ബോക്‌സിങ് താരം മൈക്ക് ടൈസൻ കഞ്ചാവിന്റെ ബ്രാൻഡ് അംബാസിഡറാകാനൊരുങ്ങുന്നു. ആഫ്രിക്കൻ രാജ്യമായ മലാവിയാണ് രാജ്യത്തെ കഞ്ചാവ് കൃഷിയുടെ ഔദ്യോഗിക അംബാസഡറാകാൻ മൈക്ക് ടൈസനെ ക്ഷണിച്ചിരിക്കുന്നത്. രാജ്യത്തെ കൃഷി മന്ത്രിയായ ലോബിൻ ലോ ഇക്കാര്യം അഭ്യർത്ഥിച്ച് ടൈസന് കത്തയച്ചിട്ടുണ്ട്. മെഡിക്കൽ, വ്യാവസായിക ആവശ്യങ്ങൾക്കായി കഞ്ചാവ് വളർത്തുന്നത് മലാവിയിൽ കഴിഞ്ഞ വർഷം നിയമവിധേയമാക്കിയിരുന്നു. ഇതോടെ രാജ്യത്ത് ധാരാളം പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടതായി ലോബിൻ ലോ പറയുന്നു.
ബോക്‌സിങ് റിങ്ങിൽ 1990കളിലെ താരമായിരുന്നു മൈക്ക് ടൈസൻ. മുൻ ലോക ഹെവിവെയ്റ്റ് ചാമ്പ്യൻ കൂടിയായ ടൈസന് യുഎസിൽ ഒരു കഞ്ചാവ് ഫാമും സ്വന്തമായിട്ടുണ്ട്. അമേരിക്കയിലെ കഞ്ചാവ് അസോസിയേഷനുമായും അടുത്ത് പ്രവർത്തിക്കുന്ന വ്യക്തി കൂടിയാണ് ടൈസൻ. ബ്രാൻഡ് അംബാസിഡറാകാനുള്ള ക്ഷണം ടൈസൻ സ്വീകരിച്ചതായും ലോബിൻ വ്യക്തമാക്കിയിട്ടുണ്ട്. ഔഷധ നിർമ്മാണ ആവശ്യങ്ങൾക്കും വ്യാവസായിക ആവശ്യങ്ങൾക്കും കഞ്ചാവ് വളർത്താൻ ആളുകളെ പ്രേരിപ്പിക്കുക എന്നതാണ് കൃഷി മന്ത്രാലയം ലക്ഷ്യമിടുന്നത്. ടൈസന്റെ സാന്നിദ്ധ്യം കഞ്ചാവ് കൃഷിയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുമെന്നും, കൂടുതൽ നിക്ഷേപങ്ങൾ ഉണ്ടാകുമെന്നുമാണ് ഇവർ പ്രതീക്ഷിക്കുന്നത്. എന്നാൽ വ്യക്തിപരമായ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗിക്കുന്നത് രാജ്യത്ത് നിയമവിധേയമല്ല.
കഞ്ചാവ് വലിക്കുന്നത് തന്റെ മാനസികാരോഗ്യം മെച്ചപ്പെടുത്തിയെന്നും, ജീവിതം ഏറെ മനോഹരമാക്കി മാറ്റാൻ സഹായിച്ചെന്നും ടൈസൻ പറയുന്നു. കഞ്ചാവ് വലിക്കുന്നത് ഗുരുതരമായ ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതേസമയം ബലാത്സംഗ കുറ്റത്തിന് ജയിലിലായ ഒരാളെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് ശരിയായ നടപടിയല്ലെന്നാണ് മലാവി സിവിൽ സൊസൈറ്റി ഗ്രൂപ്പായ ‘സെന്റർ ഫോർ പബ്ലിക് അക്കൗണ്ടബിലിറ്റി’യുടെ വിമർശനം. കേസിൽ മൂന്ന് വർഷത്തിലേറെ തടവ് ശിക്ഷ അനുഭവിച്ച വ്യക്തിയാണ് ടൈസൻ. ഇത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. എന്നാൽ ഇക്കാര്യങ്ങൾ പരിഗണിക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്.
Comments