ലക്നൗ: മദ്രസകൾ തീവ്രവാദികളുടെ ഒളിസങ്കേതങ്ങളും, അവർക്ക് പരിശീലനം ലഭിക്കുന്ന സ്ഥലങ്ങളുമാണെന്ന് യുപി മന്ത്രി രഘുരാജ് സിങ്. മദ്രസകളിൽ നിന്ന് പഠിച്ചിറങ്ങുന്ന പലരും തീവ്രവാദികളായാണ് പുറത്തിറങ്ങുന്നതെന്നും രഘുരാജ് സിങ് പറഞ്ഞു. ഭീകരതയെ തകർക്കേണ്ടത് അത്യാവശ്യമാണ്. തീവ്രവാദത്തെ തടയണമെങ്കിൽ ആദ്യം മദ്രസകളുടെ പ്രവർത്തനം അവസാനിപ്പിക്കണം. നേരത്തെ ഉത്തർപ്രദേശിൽ 250 മദ്രസകളാണ് ഉണ്ടായിരുന്നത്, എന്നാലിപ്പോൾ 22,000ത്തിലധികം മദ്രസകൾ സംസ്ഥാനത്ത് ഉണ്ട്. ഇത് ഉയർന്നു കൊണ്ടേ ഇരിക്കുകയാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഏജന്റുമാർ പല മദ്രസകളിലും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനായ മന്നൻ വാനിയെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം. അലിഗർ മുസ്ലീം യൂണിവേഴ്സിറ്റിയിൽ നിന്ന് പഠിച്ചിറങ്ങിയ അയാൾ ജമ്മു കശ്മീരിലെ മദ്രസയിലാണ് പഠിച്ചത്.
കേരളത്തിൽ ഇസ്ലാമിക തീവ്രവാദം വളർന്നു വരികയാണെന്നും രഘുരാജ് സിങ് ചൂണ്ടിക്കാട്ടി. കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന കേരളത്തിൽ ഇസ്ലാമിക തീവ്രവാദം ശക്തിപ്രാപിക്കുകയാണ്. ഐഎസ്ഐഎസ് അവരുടെ പ്രവർത്തനങ്ങൾ കേരളത്തിൽ കൂട്ടിക്കൊണ്ടേ ഇരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് സർക്കാർ ആയതിനാൽ അവർക്ക് ഭയമില്ല. ലൗ ജിഹാദ് കേസുകളും കേരളത്തിൽ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നൂറിനടുത്ത് കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പല കേസുകളിലും ഐഎസ് ഭീകരരുടെ സാന്നിദ്ധ്യം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം എൻഐഎ അറസ്റ്റ് ചെയ്ത അൽ-ഖ്വയ്ദ ഭീകരനായ അബ്ദുൾ മൊമിൻ മൊണ്ഡൽ ബംഗാൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മദ്രസ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. നിരവധി ഡിജിറ്റൽ രേഖകളും ആയുധങ്ങളും സ്ഫോടന വസ്തുക്കളും ലഘുലേഖകളും ഇയാളിൽ നിന്ന് അന്ന് കണ്ടെടുത്തിരുന്നു. ബംഗാളിൽ പലയിടങ്ങളിലും മദ്രസകൾ കേന്ദ്രീകരിച്ച് തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നതായി കേന്ദ്രആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കിയിരുന്നു. ജമാഅത്ത്-ഉൾ-മുജാഹിദ്ദീൻ ഭീകരർ ഇതിന് നേതൃത്വം നൽകുന്നതായും തെളിവുകൾ ലഭിച്ചിരുന്നു.
Comments